സ്വാഗതം .സുധീര്‍.

9.9.11

ഞാനും ഓണത്തല്ലും



"ഈ വൈറ്റ് കളറിനു ഏത് പൂവാ ഇട്വാ മാമാ  ? "
"ജമന്തി ഇട്ടോക്ക്"
"അത്  ശരിക്ക്  വെള്ളയല്ലല്ലോ ."
"ഞങ്ങളുടെ കുട്ടിക്കാലത്ത്  തുമ്പപ്പൂ , കാശിത്തുമ്പ  ഒക്കെയാ"
  "എന്താ മാമാ എന്നാ തുമ്പപ്പൂ വാങ്ങാത്തെ ?"   .
" പൈസ കൊടുത്തു വാങ്ങാന്‍ സാധിക്കാത്ത സാധനങ്ങളും ഉണ്ട്  മക്കളേ . നിനക്കൊന്നും അത് പറഞ്ഞാ മനസ്സിലാവില്ല. നിങ്ങക്കറിയോ , ഓണപ്പൂക്കള്‍ എന്ന് പറഞ്ഞാല്‍ ഈ ജമന്തി , ചെണ്ടുമല്ലി, കോഴിവാലന്‍ ഇതൊന്ന്വല്ല . .  തുമ്പപ്പൂ , മുക്കുറ്റിപ്പൂ  , കുംബളപ്പൂ , മത്താപ്പൂ , ഒടിച്ചു  കുത്തിപ്പൂ , ചെമ്പരത്തിപ്പൂ , അലരിപ്പൂ , ചെമ്പരത്തിപ്പൂ , പൂവാങ്കുരുന്നില , കയ്യുണ്ണി , കറുക , ഉഴിഞ്ഞ ,നിലപ്പന , കൃഷ്ണകാന്തി , നളനീലി , കണ്ണാന്തളി  , കിളിപ്പൂ  , കാക്കപ്പൂവ് ,കലമ്പോട്ടി ,കദളി ,കായാമ്പൂ , കോളാമ്പിപ്പൂ , നെല്ലിപ്പൂ ,അരിപ്പൂ ,ഇതൊക്കെണു ...."
"എന്നാ അതും കൂടി അര  കിലോ വാങ്ങിക്കോ"
   " അതൊക്കെ പറമ്പില്‍ നിന്ന് പൊട്ടിച്ചു കൊണ്ടുവരേണ്ടത്  നിങ്ങള്‍ പിള്ളേരാ."
" ഞങ്ങള്‍ക്ക് വയ്യ കൊതുക് കടി കൊള്ളാന്‍ . പറമ്പില്  പൂവെവിടെ ?   മാമന്‍ കുട്ടിക്കാലത്ത്  ഇതൊക്കെ പറിച്ചു നടന്നിട്ടുണ്ടോ ?  "
"ഇല്ലാതെ  പിന്നെ!. പൂവേ പൊലി പൂവേ  എന്നും പാടി നടന്ന്‍ !"..
"ഉവ്വുവ്വ് ...ഈ പൊളി    എന്ന് പറഞ്ഞാല്‍ എന്താ ? "
" ഇനിയും ഇങ്ങിനെ ഉള്ള സംശയങ്ങള്‍ ചോദിക്ക് . 'പൊളി' അല്ല 'പൊലി'. 'പൊലി' എന്ന് പറഞ്ഞാ 'വര്‍ദ്ധനവ്' . പൂവേ പൊലി പൂവേ  എന്ന്  പാടി നടന്നാ കൂടുതല്‍ പൂ കിട്ടും "
 "അടിപൊളി !.അങ്ങിനെ വെറുതെ പാട്യാല്‍ പൂ  കിട്ടിയാല്‍ ഞങ്ങള്  ഓക്കേ."
"വെറുതെ പാട്യാല്‍ വട്ടാന്നെ വിചാരിക്കു ഓണപൊട്ടാ..നീ എവിടെ പോയി പൊട്ടിച്ചെടുക്കും പൂവ് ?"     "ഈ തുമ്പ ച്ചെടി നമ്മള്‍ടെ വീടിന്റെ പൊറകില്‍ ഉള്ള ചെടിയല്ലേ മാമാ "
" അത്  കടിത്തുമ്പയാടാ   ചെക്കാ .അത് പറിച്ചാല്‍ പൂക്കളം  ദേഹത്ത് തന്നെ തെളിഞ്ഞു വരും." 

"സത്യം പറയണം, നേരത്തെ പറഞ്ഞ പൂക്കള്  ഏതെങ്കിലും മാമൻ നേരിട്ടു കണ്ടിട്ട്ണ്ടാ?"
"അത് പിന്നെ ...ഈ.. ഈ  ജമന്തി ഇവിടെ വച്ചാല്‍ നല്ല ഭംഗി ഇണ്ടാവുംല്ലേ? ."
" ഓഹോ അപ്പൊ അങ്ങിനെ ആണല്ലേ." 
 "അമ്പട നിനക്കതെങ്ങിനെ മനസ്സിലായി?മതി മതി പൂവിട്ടത്. പോയി കളിക്കാന്‍ നോക്ക് പിള്ളേരെ ."
"മാമന്‍ ബൌള്‍ ചെയ്യോ"
"ഓണായിട്ട് ക്രിക്കറ്റ്‌ അല്ലാട്ടാ പിള്ളേരെ  കളിക്ക്യ. തലപ്പന്തുകളി  , കുട്ടീം കോലും,ചെമ്പഴുക്ക , കൊത്തംകല്ല് , കിളിത്തട്ട്, വട്ടുകളി ,തായം ,പമ്പരം  കൊത്ത്  , കടുവാകളി , കുമ്മാട്ടിക്കളി ,ഓണവില്ല് , തുമ്പി തുള്ളല്‍ , ഉഞ്ഞാലാട്ടം, ഓണപ്പട.എങ്ങിനെ എത്ര  കളികളാ .."
"ഓണപ്പടയോ 'ഓണപ്പുടവ' എന്നല്ലേ മാമ "
" 'ഓണപ്പട' എന്ന് പറഞ്ഞാ 'ഓണത്തല്ല് ' അത് മിക്കവാറും ഉടന്‍  വേണ്ടിവരും ഇവടെ . .ഓണപ്പുടവ എന്ന് പറഞ്ഞാല്‍ കുട്ടികള്‍ക്ക് കസവ്  കരയുള്ള  മഞ്ഞപ്പാവ് മുണ്ടും  പുരുഷന്മാര്‍ക്ക്  ജഗന്‍ നാഥന്‍   മല്ലും ഒക്കെ ആയിരുന്നൂത്രെ പണ്ട് ."
"പൂ വേണം പൂപ്പടവേണം ,പൂക്കുടവേണം ....ഈ പാട്ടു മാമന്‍ പാടി കേട്ടിട്ടുണ്ട് . 'പൂപ്പട' എന്താ സാധനം? തിന്നണ സാധനാണോ?"
" തുമ്പി തുള്ളലില്‍ തുമ്പിയായിരിക്കുന്ന പെണ്‍കുട്ടി ചുറ്റും വിതറിയിരിക്കുന്ന പൂക്കള്‍ വാരുന്നതിനെ 'പൂപ്പട വാരുക '  എന്ന് പറയും."  
"മാമാ ഈ തൃക്കാരപ്പന്റെ ആരായിട്ടു വരും ഗുരുവായൂരപ്പന്‍ ? 
  " കുഞ്ഞമ്മേടെ മോൻ! , ഡാ, മധ്യകേരളത്തിലെ ജില്ലകളിൽ  എല്ലാവരും ഓണത്തിനു  മുറ്റത്ത് ഇലയിൽ പൂകുത്തി പ്രതീകാത്മകമായി വയ്ക്കുന്ന സംബവണ് തൃക്കാക്കപ്പൻ . മതി .ഇനി കളിക്കാന്‍ നോക്ക് .."
"എന്തൂട്ട് കളി ..മാമന്‍  എനിക്ക്  ഊഞ്ഞാല്‍ കേട്ടിത്താരോ. ?"
     "ഉഞ്ഞാല്‍ ഒന്നും  ആര്‍ക്കും വേണ്ടാതായി. ഓണമായാല്‍ ഊഞ്ഞാല്‍ ഇല്ലാതെ തന്നെ ആടാനാ താല്പര്യം പലര്‍ക്കും . അല്ലെങ്കിലും ഊഞ്ഞാല്‍ കെട്ടാന്‍ പറ്റിയ മരങ്ങളൊന്നും ഇബടെ ഇല്ല്യ.   "
"ഈ തെങ്ങുമ്മേ കെട്ടിക്കൂടെ..?"
"നിന്നെ പോലത്തെ ക്ടാങ്ങളെ     പിടിച്ചു കെട്ടി ഇടാനുള്ള മരാണ് തെങ്ങ്. അല്ലാതെ.." "
"മാമന് മരം കേറാന്‍ അറിയില്ല്യാലേ..കഷ്ടം ?ഞങ്ങള് കളിക്കാന്‍ പോട്ടെ. ?"
     "പിള്ളേരെ, ഇപ്പോഴത്തെ ക്രിക്കറ്റ്‌ പോലെ പണ്ടത്തെ ഒരു കളി ഉണ്ടായിരുന്നുട്ടാ .-തലപ്പന്ത്  ന്നാ പേര് !.ഓല കൊണ്ടോ കയറു കൊണ്ടോണ്  പന്ത് ഉണ്ടാക്കാ ,. 2 ടീമുകള്‍  ഉണ്ടാവുംട്ടാ ഒരു കൂട്ടര്‍ പന്ത് കാക്കുന്നവരും മറു  ടീം   പന്തടിക്കുന്നവരും. ക്രിക്കറ്റിനെ പോലെ bowler ഉണ്ടാവില്ല.അടിക്കുന്ന ആള്‍ ഒരു കോലിനു  ( stumps ) അഭിമുഖമായി നിന്ന്‍ പന്ത് മുകളിലേക്ക് എറിഞ്ഞു മറു കൈ കൊണ്ടു  പിന്നിലേക്ക്‌   ഇങ്ങനെ  അടിക്കും.പന്ത് കാക്കണോർ അത് പിടിക്കുകയോ തടഞ്ഞു കോലില്‍ എറിഞ്ഞു കൊള്ളിക്കുകയോ ചെയ്‌താല്‍ കളിക്കാരന്‍ പുറത്താവും.അല്ലെങ്കില്‍ പിന്നെയും   അടിക്കും.3 തവണ അഴിഞ്ഞാല്‍ അടുത്ത ഘട്ടം .നമുക്ക് അത് കളിച്ചാലോ?   അല്ലെങ്കി .."
"അതിനു ക്രിക്കറ്റ്‌  കളിച്ചാല്‍ പോരെ?  മാമനു പുലിക്കളി  അറിയാമോ?  "
      "പിന്നല്ലാതെ. ഒരുമ  പുലിക്കളി  സംഘം,ഒരുമ  പുലിക്കളി  സംഘം...  എന്ന്  കേട്ടിട്ടുണ്ടോ. ഞാന്‍ പണ്ടു ..  ?"
"  ഇല്ല ,ധാരാവി , ധാരാവി...  എന്ന്   കേട്ടിട്ടുണ്ട്  . "
      " ഡാ... ഡാ ..ഇബടെ വാ ..,മാമന്‍ ഓണത്തല്ല്     കാണിച്ചുതരാം. !.
ശ്ശെ,വന്നു വന്നു കുട്ടികള്‍ക്ക് മാമന്മാരെ    പേടി ഇല്ല്യ ണ്ടായല്ലോ. കഷ്ടം തന്നെ !."


 
 




29.8.10

ഒരു പുഴയുടെ അന്ത്യം

                                   മഴക്കാലത്ത്‌ നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴയുടെ വന്യ സൌ ന്ദര്യം കണ്ടിട്ടുണ്ടോ? തീരം തകര്‍ത്ത്‌ കുത്തിയൊഴുകി ആര്‍ത്തലച്ച്‌...
എതാനും ആഴ്ചകള്‍ മാത്രമേ നിളയങ്ങനെ നിറഞ്ഞൊഴുകൂ. പിന്നെ വീണ്ടും പഴയ കോലത്തിലാകും പുഴ . ഒഴുക്കു നിലച്ച്‌, വറ്റി വരണ്ട്‌, കുണ്ടും കുഴിയുമായി...
ഹിമാലയത്തില്‍ നിന്നും മഞ്ഞുരുകിവരുന്നതുവഴി ജലസമൃദ്ധിയുള്ള ഉത്തരേന്ത്യന്‍ നദികളെ പോലെ വര്‍ഷം മുഴുവന്‍ കേരളത്തിലെ നദികളില്‍ വെള്ളമുണ്ടാകാറില്ല. ജലത്തിനായി മഴയെ മാത്രം ആശ്രയിക്കുന്നതാണല്ലോ കേരളത്തിലെ നദികള്‍. പൊതുവെ വരണ്ട പ്രദേശമായ തമിഴ്‌നാട്‌, പാലക്കാട്‌ പ്രദേശങ്ങളിലൂടെ കുറേ ദൂരം ഒഴുകുന്നതുകൊണ്ടുമാകാം ഭാരതപ്പുഴയില്‍ വര്‍ഷം മുഴുവന്‍ പണ്ടുമുതല്‍കെ ഒഴുക്കു കുറവാണ്‌. പക്ഷേ, മഴ ധാരാളം പെയ്യുന്ന കേരളത്തിലെ, നീളം കൂടിയ രണ്ടാമത്തെ നദിയായ ഭാരതപ്പുഴ മിക്കപ്പോഴും വറ്റിവരണ്ടിരിക്കുന്നതിനു കാരണം മനുഷ്യന്റെ ക്രൂരമായ ഇടപെടലുകള്‍ തന്നെ.
ഷൊര്‍ണൂരിലെ മേല്‍പാലത്തിലുടെ വേനല്‍ക്കാലത്ത്‌ ഒരിക്കലെങ്കിലും കടന്നു പോയിട്ടുള്ളവര്‍ മറക്കാനിടയില്ല, കാടും പടലും പിടിച്ച്‌, ഒരു ചാലു പോലെ കിടക്കുന്ന, നമ്മുടെ ദക്ഷിണ ഗംഗയെ!. മണലെടുത്ത കുഴികളാല്‍ വികൃതമാക്കപ്പെട്ട ഈ നദിയുടെ പാലത്തിനടുത്ത്‌ കോണ്‍ക്രീറ്റ്‌ തൂണിന്റെ അസ്ഥിവാരം വരെ പുറത്തുകാണുന്ന രീതിയില്‍ അപകടകരമായ അവസ്ഥയിലാണ്‌ മണലെടുപ്പ്‌ നടന്നിരിക്കുന്നത്‌. ഒരേ സ്ഥലത്തുനിന്നും വീണ്ടും വീണ്ടും മണലെടുക്കുന്നതും അവ അനിയന്ത്രിതമായ അളവിലാകുന്നതും നദിയില്‍ കുഴികളും കയങ്ങളും സൃഷ്ടിക്കുന്നു. അധികൃതരുടെ കണ്ണുവെട്ടിച്ചുള്ള നീക്കമാകുമ്പോള്‍ ഇക്കാര്യത്തില്‍ മണലെടുപ്പുകാര്‍ ഒട്ടും ശ്രദ്ധിക്കാറുമില്ല. ചുഴികളും കയങ്ങളും പുഴയില്‍ കുളിക്കുന്നത്‌ പലപ്പോഴും അപകടകരമാക്കുന്നു  മാത്രമല്ല ഇവ ഒഴുക്കു കുറയ്ക്കുകയും ചെയ്യുന്നു. ഒഴുകി വരുന്ന അഴുക്കും ചെളിയും മണ്ണും, മനുഷ്യന്‍ നിക്ഷേപിക്കുന്ന മറ്റു മാലിന്യങ്ങളും ഈ കുഴികളില്‍ അടിഞ്ഞു കൂടുന്നു. വളക്കൂറുള്ള ഈ കുഴികളില്‍ പുല്ലും സസ്യങ്ങളും കുറ്റിച്ചെടികളും ഇടതൂര്‍ന്നു വളരുന്നത്‌ പുഴയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. ഇങ്ങിനെ രൂപപ്പെടുന്ന 'ചെറുദ്വീപുകള്‍' നിറയെ കാണാം, ഭാരതപ്പുഴയില്‍. തുടര്‍ച്ചയായി ഒഴുകുന്നതിനു പകരം കാടും പടലും പിടിച്ച കുറ്റിക്കാട്ടിനിടയിലൂടെ ഒഴുകുന്ന നിര്‍ച്ചാലുകളായൊ അഴുക്കു ചാല്‍ മാത്രമായോ ഭാരതപ്പുഴ പലയിടത്തും മാറുന്നത്‌ ഇത്തരം തടസ്സങ്ങള്‍ മൂലമാണ്‌. ഒഴുക്കില്ലെങ്കില്‍ പുഴ പുഴയാവില്ല; കുളമോ തടാകമോ മത്രമേ ആവുന്നുള്ളൂ. അതുപോലെതന്നെ പുഴയെ പുഴ ആക്കുന്ന മറ്റൊരു നിര്‍ണയക ഘടകമാണ്‌ മണല്‍. അതാണ്‌ മനുഷ്യന്റെ നിരന്തര ചൂഷണം മൂലം ഇല്ലാതായി വരുന്നത്‌

          ...ഒരു കാലത്ത്‌, കവി വര്‍ണ്ണനയിലൂടെയെങ്കിലും നാമറിഞ്ഞിട്ടുള്ളപോലെ, നവോഢയായും, കാമുകിയായും, പ്രണയിനിയായും യൌവ്വനയുക്തയായും ഒക്കെ ഒഴുകിയിരുന്ന നിള, ഇപ്പോള്‍ വയസ്സിയായിരിക്കുന്നുവെങ്കിലും,തന്റെ ഈ അവസ്തയിലുള്ള അമര്‍ഷം തീര്‍ക്കാനെന്നവണ്ണം, നല്ല മഴക്കാലത്ത്‌ മുന്‍ കാലങ്ങളെപ്പോലെ ഒരിക്കല്‍ കൂടി കുത്തിയൊഴുകാറുണ്ട്‌,സര്‍വ്വശക്തിയും സംഭരിച്ച്‌.. എന്നാല്‍ നേരത്തെ പറഞ്ഞ കാര്യങ്ങളാല്‍ ഗതി തടസ്സപ്പെടുന്നതോടെ, നീളക്ക്‌ തീരം തകര്‍ത്തൊഴുകേണ്ടി വരുന്നു. ഇത്‌ തീരത്തെ വളക്കൂറുള്ള എക്കല്‍ മണ്ണ്‌ വ്യാപകമായി പുഴയില്‍ കലരാനിടയാക്കുന്നു. ഇതു വീണ്ടും നദീമദ്ധ്യത്തിലെ 'ചെറുകാടു'കളുകളുടേയും തടസ്സങ്ങളുടേയും വ്യാപ്തി വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ ഇടയാക്കുന്നുള്ളൂ. ഇത്‌ പ്രശ്നങ്ങള്‍ വീണ്ടും ഗുരുതരമാക്കുന്നു.

നിയന്ത്രണാതീതമായ മണലെടുപ്പ്‌ നദിയുടെ അടിത്തട്ടിന്റെ നിരപ്പു താഴ്ത്തിയിട്ടുണ്ട്‌. നദിയുടെ അടിത്തട്ടിന്റെ നിരപ്പ്‌ സമുദ്ര നിരപ്പിനേക്കാള്‍ താഴുന്നതോടെ, അറബിക്കടലില്‍ നിന്നുള്ള ഉപ്പ്‌ 70,000 പേരോളം കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ഈ പുഴവെള്ളത്തില്‍ കലരുന്നതിനു ഇടയാകുന്നു. ഇപ്പോള്‍ തന്നെ നിളയുടെ പരിസരപ്രദേശങ്ങളിലെ കിണറുകളിലൊക്കെ അല്‍പാല്‍പമായി ഉപ്പുവെള്ളം കലര്‍ന്നു തുടങ്ങിയിരിക്കുന്നു.
മണല്‍ കൊള്ള:-
നാട്ടുവഴികളേയും നഗരവീഥികളേയും കിടിലം കൊള്ളിച്ചു കൊണ്ട്‌.., ചിലപ്പോഴൊക്കെ എതാനും മനുഷ്യജീവനുകളെയും അപഹരിച്ച്‌, ചീറിപ്പാഞ്ഞു കൊണ്ടിരിക്കുന്ന'ടിപ്പര്‍' (റിപ്പര്‍) ലോറികള്‍, അവയുടെ യാത്രയുടെ തുടക്കമിടുന്നതു തന്നെ നദിയുടെ മാറുപിളര്‍ന്നുകൊണ്ടാണ്‌. ലോറികളിലും, റ്റിപ്പറുകളിലും,വള്ളങ്ങളിലും, കാളവണ്ടികളിലും, തലച്ചുമടായും അധികൃതരുടെ കണ്ണുവെട്ടിച്ച്‌ പലരും മണല്‍ നിരന്തരം കടത്തുന്നുണ്ട്‌. സ്ത്രീകളും കുട്ടികളുമൊക്കെ തലച്ചുമടായി പുഴയില്‍ നിന്നും അല്‍പാല്‍പമായി പരസ്യമായി മണല്‍ കടത്തികൊണ്ടുപോകുമ്പോള്‍ അവയേക്കാള്‍ എത്രയധികമാണ്‌ അര്‍ദ്ധരാത്രിയിലെ രഹസ്യമായുള്ള ലോറികളിലെ മണല്‍ കടത്ത്‌. അനധികൃത മണല്‍ കടത്തിനെതിരെ ശക്തമായ നിയമങ്ങള്‍ നമുക്കുണ്ട്‌. നിരവധി മണല്‍ ലോറികള്‍ ദിനം പ്രതി പിടിച്ചെടുത്തുകൊണ്ടിരിക്കുന്നുമുണ്ട്‌. പക്ഷെ ഇതിന്‌ പ്രായോഗിക തടസ്സങ്ങള്‍ പലതുമുണ്ട്‌. ഓരോ കടവില്‍ നിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മണലിന്റെ അളവ്‌ ഭീകരമാണ്‌.റവന്യു അധികൃതരുടേയും പോലിസിന്റേയും ശക്തമായ നടപടികള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ മണല്‍ കൊള്ള ഇതിലും ഭീകരമായേനെ. ചില സമീപവാസികളുടെയും സാധാരണക്കാരുടെയും, തല്‍പരകക്ഷികളുടെയും സഹകരണമില്ലെങ്കില്‍ മണല്‍ മാഫിയക്ക്‌ ഇവിടെ തഴച്ചു വളരാനാകുമായിരുന്നില്ല തന്നെ. സാമ്പത്തികമായ നേട്ടം മാത്രം ലക്ഷ്യമാകുമ്പോള്‍ നിയമലംഘനം ഒരു പ്രശ്നമാകുന്നില്ല പലര്‍ക്കും.
..അവരറിയുന്നില്ല .. തങ്ങള്‍ക്ക്‌ കുടിവെള്ളം തരുന്ന., തങ്ങളുടെ കൃഷി സ്ഥലങ്ങളെ ഫലഭൂയിഷ്ഠമാകുന്ന, പുഴയാണ്‌ നശിക്കുന്നതെന്ന്‌., കുട്ടിക്കാലത്ത്‌ നീന്തിത്തുടിച്ചു രസിച്ചിരുന്ന പുഴയാണ്‌ ഇല്ലാതാകുന്നതെന്ന്‌..., തങ്ങളുടെ പിതൃക്കളുടെ ചിതാഭസ്മമലിഞ്ഞു ചേര്‍ന്ന, മണല്‍ തരികളാണ്‌ തങ്ങള്‍ക്ക്‌ നഷ്ടമാകുന്നതെന്ന്‌..., മണല്‍ ലോറിയിലെ മണല്‍കൂനയില്‍ നിന്നും യാത്രയിലുടനീളം താഴേക്കു ഇറ്റിറ്റുവിഴുന്നത്‌ പുഴയുടെ കണ്ണു നീരാണെന്ന്‌...

മണല്‍ കൊള്ള നദിയുടെ മരണത്തിന്‌ എത്രമാത്രം കാരണമാകുന്നുവെന്ന്‌ പലര്‍ക്കും അറിഞ്ഞുകൂട എന്നതാണ്‌ ഒരു വസ്തുത.
പുഴയെ സംബന്ധിച്ച്‌ ജലത്തിനെപ്പോലെ തന്നെ പ്രധാനപ്പെട്ടതാണ്‌ മണലും. പ്രകൃതിയുടെ എ ത്രയോ വര്‍ഷത്തെ നിരന്തര പ്രവര്‍ത്തനം കൊണ്ടാണ്‌ നദിയില്‍ മണല്‍ രൂപം കോള്ളുന്നത്‌.അടിത്തട്ടില്‍ ഒരു സ്പോഞ്ചു പോലെ ജലത്തെ വലിച്ചെടുത്ത്‌ സംരക്ഷിച്ചു നിര്‍ത്തി പുഴയുടെ ആര്‍ദ്രത നിലനിര്‍ത്തുന്നത്‌ മണല്‍തട്ടാണ്‌. ഒരു സംരക്ഷണ കവചം പോലെ അത്‌ ജലത്തെ പുഴയില്‍ നിലനിര്‍ത്തുന്നു. മണല്‍ത്തട്ടിനു മുകളിലൂടെ ഒഴുകുന്നതിനോടൊപ്പം ഒരു അടിപ്പുഴകൂടി ഇങ്ങിനെ ഒഴുകുന്നുണ്ട്‌. മുകളിലെ ജലം വറ്റിയാലും ഒഴുകികൊണ്ടേയിരിക്കുന്ന ഈ 'അടിപ്പുഴ'യാണ്‌ പരിസരപ്രദേശങ്ങളെ ആര്‍ദ്രമാക്കുന്നത്‌. ഇതാണ്‌ മണലെടുപ്പിലൂടെ പൂര്‍ണ്ണമായും നഷ്ടമാകുന്നത്‌.
സ്വന്തം വീടൊഴികെ ഏതുസ്ഥലത്തെയും കുപ്പതൊട്ടിയായി കാണുന്ന കേരളീയര്‍ ഭാരതപ്പുഴയേയും വെറുതെ വിടാറില്ല. ഇവക്കു പുറമേ രാസമാലിന്യങ്ങളും നാം നിര്‍ബാധം പുഴയിലേക്ക്‌ ഒഴുക്കിവിടുന്നു. ( ഭാരതത്തിനു പുറത്ത്‌ എതെങ്കിലും രാജ്യത്ത്‌ ജനങ്ങള്‍ പുഴയെ കുപ്പത്തൊട്ടിയായി കാണുമെന്ന്‌ തോന്നുന്നുണ്ടോ?. നാടിന്റെ അഭിമാനമായാണ്‌ പാശ്ചാത്യ ജനത നദികളെ കാണുന്നത്‌.) ഈ മലിന്യങ്ങളെയൊക്കെ ഒരു പരിധി വരെ വിഘടിപ്പിച്ച്‌ ജലത്തിനു ജീവന്‍ നല്‍കുന്നതും അടിത്തട്ടിനെ ശുദ്ധിയോടെ സംരക്ഷിക്കുകയും ചെയ്യുന്ന, പുഴയുടെ അടിത്തട്ടിലെ സൂക്ഷ്മ ജലസസ്യങ്ങളും ചെറു ജിവികളുമടങ്ങുന്ന ഒരു 'ഇക്കോവ്യൂഹ'ത്തിന്റെ നിലനില്‍പ്പ്‌ പുഴയിലെ മണല്‍ത്തട്ടിനെയാണ്‌ ആശ്രയിച്ചിരിക്കുന്നത്‌. മണല്‍ ഇല്ലാതാകുന്നതോടെ പുഴയുടെ ഈ ജൈവ ചൈതന്യം നഷ്ടമാകുന്നു. നദി ദുര്‍ഗന്ധ പൂരിതമാകുന്നു. ഇതും നദിയുടെ നാശത്തില്‍ പങ്കു വഹിക്കുന്നു.

തീരത്തോടു ചേര്‍ന്നുള്ള മണല്‍ ത്തിട്ട മല്‍സ്യങ്ങളും മട്ടും പ്രജനനത്തിന്‌ തിരഞ്ഞെടുക്കുന്ന ഇടമാണ്‌. മണല്‍ത്തിട്ട നശിക്കുന്നതോടെ പുഴയിലെ മല്‍സ്യസമ്പത്ത്‌ പതിന്മടങ്ങ്‌ ഇടിയുന്നു. ഇടിഞ്ഞിരിക്കുന്നു. അത് കൊണ്ടു തന്നെ കൊറ്റി കളെയും      പക്ഷികളെയുമൊന്നും ഇപ്പോള്‍ ഇവിടെ കാണാറേയില്ല. പുഴകള്‍ മനുഷ്യനു വേണ്ടി മാത്രമല്ല പ്രകൃതിയിലെ മറ്റു ജീവ സമൂഹത്തിന്റെയും കൂടിയാണെന്ന വസ്തുത മനുഷ്യന്‍ ഇനിയും തിരിച്ചറിയുന്നില്ല.

മാനവ സംസ്കാരം ഉടലെടുത്ത കാലം മുതല്‍ക്കേ നദിയുമായി മനുഷ്യന്‌ അഭേദ്യമായ ബന്ധമുണ്ടായിരുന്നു. എല്ലാ മാനവ സംസ്കാരങ്ങളും ഉടലെടുത്തത്‌ നദീതടങ്ങളിലാണ്‌. കുടിവെള്ളത്തിനും കൃഷിക്കും ഗതാഗതത്തിനും ചരക്കുകടത്തുന്നതിനുമൊക്കെ ഉപയോഗിച്ചുപോന്നിരുന്ന നദിയെ പൂര്‍വികന്മാര്‍ ബഹുമാനത്തോടെയാണ്‌ നോക്കികണ്ടിരുന്നത്‌, സംരക്ഷിച്ചു പോന്നിരുന്നത്‌. നദിയെ ദേവിയായും അമ്മയായും കണ്ടിരുന്നവരായിരുന്ന ഭാരതീയര്‍ എന്നാണ്‌ നദിയെ ക്രൂരമായി നശിപ്പിക്കാന്‍ ആരംഭിച്ചത്‌?. നാഗരികതയുടെ കളിത്തൊട്ടിലായിരുന്ന പുഴ എന്നു മുതലാണ്‌ കുപ്പത്തൊട്ടിയായത്‌?. മനുഷ്യന്‍ നാഗരികന്‍ ആയതു മുതല്‍ക്കെ എന്നുപറയാം..
പശ്ചിമഘട്ടത്തിലെ ആനമലയില്‍ നിന്നു ജനിച്ച്‌ പാലക്കാട്‌,തൃശ്ശൂര്‍, മലപ്പുറം ജില്ലകള്‍ക്ക്‌ ദാഹജലം നല്‍കി 209 കിലോ മീറ്റര്‍ താണ്ടി പൊന്നാനിയില്‍ വച്ച്‌ അറബിക്കടലില്‍ പതിക്കുന്ന നിളക്ക്‌ 6186 ച.കി.മീ വിസ്തൃതമായ നദീതടമുണ്ട്‌. 175-ഓളം വില്ലേജുകളിലായി 773 ച.കി.മീ പ്രദേശത്തെയാണ്‌ നിള ഫലഭൂയിഷ്ഠമാക്കുന്നത്‌. നിലവിലുള്ള മലമ്പുഴ ഡാം ,വാളയാര്‍ ഡാം ,മംഗലം ഡാം,പോത്തുണ്ടി ഡാം, മീങ്കര ഡാം,ചുള്ളിയാര്‍ ഡാം എന്നിവ കൂടാതെ 2 അണക്കെട്ടുകള്‍കൂടി ഭാരതപ്പുഴയില്‍ പണിതു വരുന്നു. 70,000/- ഓളം ജനങ്ങള്‍ക്ക്‌കുടിനീരു നല്‍കുന്നതും പാലക്കാട്‌ ജില്ലയെ കേരളത്തിന്റെ നെല്ലറയായി നിലനിര്‍ത്തുന്നതും ഭാരതപ്പുഴയാണെന്നതിനാല്‍ കൃഷിക്കും ജലസേചനത്തിനുമായി അണക്കെട്ടുകള്‍ നിര്‍മിക്കുന്നത്‌ ചൂഷണമായി കരുതാനാവില്ല.
പക്ഷേ മനുഷ്യന്റെ കണ്ണ്‌ ജലത്തിനപ്പുറം കടന്ന്‌ മണല്‍ സമ്പത്തിലേക്കി അയതോടെ ചിത്രം മാറി.
കേരളീയ രീതിയിലുള്ള ഗൃഹ നിര്‍മ്മാണ രീതിക്കുപകരം കെട്ടിട നിര്‍മാണത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട അസംസ്കൃത വസ്തുവായി മണല്‍ മാറിയതോടെ അല്‍പ്പാല്‍പ്പമായി നമ്മുടെ പുഴകളില്‍ നിന്നു മണല്‍ അപ്രത്യക്ഷമായി തുടങ്ങി. അതിലുപരി, അശാസ്ത്രീയമായ രീതിയിലുള്ള മണലെടുപ്പ്‌ എല്ലാ നദികളെയും പോലെ ഭാരതപ്പുഴയെയും നാശത്തിലേക്കു നയിച്ചു. മണല്‍ ഖനനത്തിനു നിയന്ത്രണം വരുന്നതിനു മുന്‍പും പിന്‍പും അപരിഷ്‌കൃതമായ രീതിയിലുള്ള മണല്‍ ഖനനം ഇവിടെ തുടര്‍ന്നു പോന്നു.മണല്‍ ഖനനം നിയന്ത്രിക്കേണ്ടിയിരിക്കുന്നു.
മണലെടുക്കാതെ കെട്ടിടങ്ങളെങ്ങിനെ പണിയും ?,തൊഴിലാളികള്‍ക്ക്‌ തൊഴില്‍ വേണ്ടേ? നിരവധി ചോദ്യങ്ങള്‍ ഇത്തരുണത്തില്‍ ഉയര്‍ന്നുവരും.ഭിത്തിയില്‍ വിള്ളലുകള്‍ ഉണ്ടാകാതിരിക്കാനും ഉറപ്പിനും ശുദ്ധമായ പുഴമണലിനു പകരം നില്‍ക്കാന്‍ തല്‍ക്കാലം മറ്റൊന്നില്ല . അശാസ്ത്രീയമായി അനിയന്ത്രിതമായി പുഴയില്‍ നിന്നും മണലെടുക്കുന്നതാണ്‌ കുഴപ്പം.

കേരളത്തിന്റെ ഒരു സാംസ്കാരിക ചിഹ്നം തന്നെയായിരുന്നു ഭാരതപ്പുഴ. പണ്ട്‌ 'പേരാര്‍ ' എന്ന ദ്രാവിഡ നാമായിരുന്ന പുഴക്ക്‌. പിന്നെ ഭാരതപ്പുഴ, നിള എന്നൊക്കെ യുള്ള സംസ്കൃത നാമങ്ങളും കിട്ടി. പണ്ട്‌ പണ്ട്‌, മഹേന്ദ്ര പല്ലവ ചക്രവര്‍ത്തിയുടെ കാലത്ത്‌ ഭാരതപ്പുഴയുടെ തീരങ്ങളിലെക്ക്‌ നടന്ന ഒരു സാംസ്കാരിക പാലായനം കലാപാരമ്പര്യമുള്ളവരുടെ ജനവാസം ഭാരതപ്പുഴയുടെ സമീപം ഉടലെടുത്തതിനു കാരണമായിരിക്കാം എന്ന്‌ ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്‌. കുഞ്ചന്‍ , തുഞ്ചന്‍ , എം.ടി,വി.കെ.എന്‍ , എം.ഗോവിന്ദന്‍ , സി. രാധാകൃഷ്ണന്‍ തുടങ്ങി എത്ര എത്ര സാഹിത്യകാരന്മാരെ പ്രചോദിപ്പിച്ച നദിയാണ്‌ നിള..
വിശാലമായ് മണല്‍ പരപ്പില്‍ ആകാശം  നോക്കി നക്ഷത്രങ്ങളോട് സല്ലപിക്കാന്‍ ഇനി ആവില്ല. വള്ളത്തോളിന്റെ കലാമണ്ഡലം സ്ഥിതി ചെയ്യുന്നതും ഈ പുളിനത്തിന്റെ കുളിര്‍മ്മയേറ്റിട്ടാണ്‌. പണ്ടുപണ്ട്‌ സാമൂതിരിയുടെ സൈന്യബലത്തിനു മുന്നില്‍ ഈയാം പാറ്റകളെപോലെ വെട്ടിമരിച്ചിരുന്ന വള്ളുവക്കോനാതിരിയുടെ ചാവേറുകള്‍ ചുവപ്പിച്ച മാമാങ്കനാളുകളുടെ സ്മരണ ഉണര്‍ത്താറുള്ള മണല്‍ തട്ട്‌ ഇനി എത്ര നാള്‍?. ഗ്രുഹാതുരയായി നിള ഇപ്പൊഴും ഒഴുകുന്നു..,.. ഉറങ്ങുന്നു.., നിലാവില്‍ വെട്ടിത്തിളങ്ങുന്ന പുഴമണല്‍തീരത്തേയും വെണ്‍താരകങ്ങള്‍ മുഖം മിനുക്കുന്ന ജലപ്പരപ്പിനെയും സ്വപ്നം കണ്ടുകൊണ്ട്‌...
ഈ നദിക്കിനി എത്രനാള്‍ അയുസ്സുണ്ട്‌?.. തീരത്തില്‍ അവശേഷിച്ചതില്‍ നിന്നു കൈക്കുമ്പിളിലെടുത്ത അല്‍പം മണല്‍തരികള്‍ വിരലിനിടയിലൂടെ ഊര്‍ന്നു വീഴുമ്പോള്‍ മനസ്സില്‍ , മലയാളത്തിന്റെ യുവകവി മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ ചിലമ്പിച്ചു ..
'..എന്റെ പൈക്കന്നിനു നീര്‍ക്കൊടുക്കാതെ,
എന്റെ പൊന്മാനിനു മീനു നല്‍കാതെ,
എന്റെ മണ്ണിരകള്‍ക്കു ചാലു നല്‍കാതെ,
കുസൃതിക്കുരുന്നുകള്‍ ജലകേളിയാടാതെ,
കുപ്പിവളത്തരുണി മുങ്ങി നീരാടാതെ,
ആറ്റുവഞ്ഞിക്കുരുന്നിനുമ്മ നല്‍കീടാതെ,
എന്തിന്നു പുഴയെന്ന പേരുമാത്രം..
...........
ഇനി വരും നൂറ്റാണ്ടിലൊരു പുസ്തകത്താളില്‍,
പുഴയെന്ന പേരെന്റെ ചരിതപാഠം..'
......
ഈ പുഴയുടെ ആയുസ്സു നീട്ടികിട്ടാനെന്തെങ്കിലും വഴിയുണ്ടോ ?. ഒറ്റമൂലികള്‍ ഒന്നും തന്നെയില്ല എന്നതാണ്‌ വാസ്തവം.
എങ്കിലും ചിലതൊക്കെ നമ്മള്‍ക്ക്‌ ചെയ്യാനാകും എന്നു തോന്നുന്നു.
1) മണലെടുപ്പിന്റെ അളവു കുറക്കുകയും വ്യക്തമായ ഇടവേളകളില്‍ മാത്രം നിശ്ചിത ഇടങ്ങളില്‍ നിന്നും നിയന്ത്രിതമായി മണലെടുപ്പു നടത്തുക. ഇപ്പോള്‍ തന്നെ ഇത്തരത്തില്‍ നിയമമുള്ളതാണ്‌. ഇതു ശരിയായി നടപ്പില്‍ വരുത്തിയാല്‍ മതിയാകും.
2) തീരങ്ങളില്‍ കണ്ടല്‍ ക്കാടുകള്‍ വച്ചുപിടിപ്പിച്ചോ, തീരങ്ങള്‍ ഭിത്തി കെട്ടിയോ സംരക്ഷിക്കുക. പുഴ കൈയ്യേറ്റം തടയുക.
3)പുഴ യില്‍ നിന്നുള്ള മണലെടുപ്പിനു പകരം കേരളത്തിലെ വിവിധ അണക്കെട്ടുകളില്‍ അടിഞ്ഞു കിടക്കുന്ന മണല്‍ എടുത്ത്‌ ഉപയോഗയോഗ്യമാക്കുന്നത്‌ സര്‍ക്കാറിന്‌ സാമ്പത്തിക ലാഭം കൂടി നേടിത്തരുന്നതും പുഴയെ രക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയുമാണ്‌ . ഇതു വഴി ജലസംഭരണിയുടെ സംഭരണ ശേഷി കുടുകയും ചെയ്യും. സര്‍ക്കാര്‍ തലത്തില്‍ ഇതു സമ്പന്ധിച്ച്‌ നടപടികള്‍ നടന്നു വരുന്നതായി അറിയുന്നു. ഏതാണ്ട്‌ 10 കൊല്ലത്തോളം പുഴമണലെടുപ്പ്‌ ഉപേക്ഷിക്കാന്‍ മാത്രമുള്ള മണല്‍ നമ്മുടെ അണക്കെട്ടുകളില്‍ ഉണ്ടെന്നു പറയപ്പെടുന്നു. ഈ സമയം കൊണ്ട്‌ ഭാരതപ്പുഴ കുറച്ചൊക്കെ ഭേദപ്പെട്ട നിലയില്‍ എത്തിയിരിക്കും.
4) കടല്‍ മണലിന്റെ ഉപയോഗവും പരിഗണിക്കാവുന്നതാണ്‌. പല രാജ്യങ്ങളും ഇത്‌ സുരക്ഷിതമായി ഉപയോഗിക്കുന്നുണ്ട്‌. സമുദ്രത്തിന്റെ അടിത്തട്ട്‌ ഇളക്കിമറിച്ചുകൊണ്ടുള്ള പാരിസ്ഥിതിക പ്രശ്നമുണ്ടാക്കാതെ സുരക്ഷിതമായി മണലെടുക്കാനുള്ള സാങ്കേതിക വിദ്യ അവരില്‍ നിന്നും ലഭ്യമാക്കണം. ഇതേക്കുറിച്ച്‌വിശദമായ പഠനങ്ങളും നടത്തേണ്ടതുണ്ട്‌.
5)M-sand പോലുള്ള കൃത്രിമ മണലിന്റെ സാധ്യതകളും ഉപയോഗിക്കാവുന്നതാണ്‌.
6) പല രാജ്യങ്ങളിലും ഉള്ളതുപോലെ കെട്ടിട നിര്‍മിതിയില്‍ സ്റ്റീലും മറ്റും ഉപയോഗിച്ചുള്ള structure ഉപയോഗിക്കുന്ന രീതി ഇവിടേയും നടപ്പിലാക്കാവുന്നതാണ്‌. ഗൃഹ നിര്‍മിതിയില്‍ ബേക്കര്‍ , നിര്‍മിതി, തുടങ്ങീ, മണലിന്റെ അളവു പരമവധി കുറച്ചു കൊണ്ടുള്ള നിര്‍മ്മാണരീതികളും അവലംബിക്കാവുന്നതാണ്‌.
എന്നാല്‍ ഏറ്റവും പ്രധാനമായി വേണ്ടത്‌ ജനങ്ങളില്‍ മണലെടുപ്പിനെതിരെയുള്ള അവബോധവും നമ്മുടെ നദികളെ നമ്മള്‍ തന്നെ സംരക്ഷിക്കുന്ന സംസ്കാരവും വളര്‍ത്തിയെടുക്കുക എന്നതാണ്‌.
എങ്കില്‍ കുറച്ചു കാലം കൂടി പേരാറും പെരിയാറും കേരളത്തിന്റെ ഐശ്വര്യമായി നമ്മോടൊപ്പം ഉണ്ടാകുമെന്നു നമ്മള്‍ക്കു പ്രതീക്ഷിക്കാം. അല്ലെങ്കില്‍ .,...
..ഇനി വരും നാളിലൊരു പുസ്തകത്താളില്‍ ...

15.11.08

രായിരനെല്ലൂര്‍ മലകയറ്റം





വളാഞ്ചേരി പട്ടാമ്പി റൂട്ടില്‍ അര മണിക്കൂര്‍ യാത്ര ചെയ്താല്‍ തിരുവേഗപ്പുറ എന്ന സ്ഥലത്തെത്തും. ഇതിനടുത്താണ്‌ നാരായണത്തു ഭ്രാന്തനാല്‍ അറിയപ്പെടുന്ന രായിരനെല്ലൂര്‍ മല  പണ്ടു പണ്ടു പന്തിരുകുല പെരുമയുടെ പഴയ നാളുകളില്‍, മലക്കു മുകളില്‍ വച്ച് നാറാണത്തുഭ്രാന്തന്‌ ദേവീദര്‍ശനമുണ്ടായെന്നു പറയപ്പെടുന്ന ദിവസമായ തുലാം ഒന്നിന്‌ എല്ലാ വര്‍ഷവും ഈ മല കയറുവാൻ ധാരാളം ജനങ്ങള്‍ എത്തുക പതിവാണ്. .
പണ്ടു മുതല്‍ക്കേ വേദപണ്ഠിതന്മാർക്ക്‌ പേരുകേട്ട സ്ഥലമാണ്‌ തിരുവേഗപ്പുറ.
പണ്ട്‌.. പണ്ട്‌, ചെർപ്പുളശ്ശേരിക്കടുത്തുള്ള ചെത്തല്ലൂര്‍ഗ്രാമത്തിലെ നാരായണമംഗലം മനയില്‍നിന്ന്‌ വേദപഠനത്തിനാണ്‌ നാറാണത്തുഭ്രാന്തന്‍ രായിരനെല്ലൂര്‍മലക്കടുത്തുള്ള തിരുവേഗപ്പുറ എന്ന സ്ഥലത്തെത്തിയതെന്ന് പറയപ്പെടുന്നു. 'നാരായണ മംഗലത്ത്‌ 'ലോപിച്ചാണ്‌ 'നാറാണത്ത്‌' ആയത്‌!. (ഒന്നാം തരം പേരുകളെ ലോപിപ്പിച്ച്‌ ലോപിപ്പിച്ച്‌ ഒരു പരുവമാക്കുക എന്നത്‌ നമ്മുടെ പൂർവ്വ സൂരികളുടെ ഒരു ഹോബിയായിരുന്നു എന്നു തോന്നിയിട്ടുണ്ട്‌. 'രണരാഘവനെല്ലൂര്‍' എന്ന ഒന്നാം തരക്കാരനെയാണ്‌ രായിരനെല്ലൂര്‍ എന്നാക്കികളഞ്ഞത്‌!. കഷ്ടം തന്നെ!.)

 ഞാനും ചങ്ങാതിയും കൂടി  തുലാം ഒന്നിന്‌ ട്രെയിനില്‍ കുറ്റിപ്പുറം  സ്റ്റേഷനിലിറങ്ങി, വളാഞ്ചേരി വന്ന്‌ പട്ടാമ്പിറൂട്ടില്‍ തിരുവേഗപ്പുറക്ക്‌ അടുത്തുള്ള ഒന്നാം മല എന്നയിടത്ത്‌  ബസ് ഇറങ്ങി. പ്രശാന്തസുന്ദരമായ ഗ്രാമീണ ക്കാഴ്ചകൾ കണ്ട്  യാത്രചെയ്യാൻ  ബസിനെ ക്കാൾ നല്ല വാഹനമില്ല!
അവിടെ നിന്നു നോക്കിയപ്പോള്‍ കണ്ടു ; ജനത്തിരക്കിനിടയിലൂടെ ദൂരെ തലയുയർത്തിക്കൊണ്ട്‌ നില്‍ക്കുന്ന രായിരനെല്ലൂര്‍ മലയെ . താഴ്വാരത്തിലെ വള്ളുവനാടന്‍   പ്രകൃതി ഭംഗി  നിറഞ്ഞ ഗ്രാമീണ വെട്ടു വഴിയിലൂടെ പതുക്കെ നടന്നുതുടങ്ങി , മുകളിലേക്ക് .
മലയിലേക്കുള്ള ഇടുങ്ങിയ വഴിയുടെ സിംഹഭാഗവും കയ്യടക്കി കരിമ്പും   പൊരിയും മുറുക്കും ഈത്തപ്പഴവും ജിലേബിയും മറ്റും കാട്ടി പ്രലോഭിപ്പിച്ചുകൊണ്ടിരുന്ന വഴിവാണിഭക്കാരെ തൃണവല്‍ഗണിച്ച്‌ ഞങ്ങൾ മല കയറുവാന്‍    തുടങ്ങി. ആബാലവൃദ്ധം ജനങ്ങള്‍ മല കയറിയിറങ്ങുന്ന കാഴ്ച നമ്മെ സന്തോഷമുണ്ടാക്കുന്ന ഒന്നാണ് . ( കുറഞ്ഞത്‌ നമ്മുടെ മലകയറ്റം തുടങ്ങുന്നതു വരേയ്ക്കെങ്കിലും !).
തെക്കുഭാഗത്തുകൂടെ കയറി പടിഞ്ഞാറു ഭാഗത്തൂടെ ഇറങ്ങുന്നതാണ്‌ നല്ലതെന്ന്‌പഴമക്കാര്‍ പറഞ്ഞു. പക്ഷെ ഞങ്ങള്‍ 'മുന്‍പേ ഗമിക്കുന്ന ഗോവു തന്റെ പിന്‍പേ ഗമിക്കും ബഹു ഗോക്കളെല്ലാം' എന്ന മട്ടില്‍ ഒരു ദിശ നോക്കി നടന്നു.രായിരനെല്ലൂര്‍ മല  'മിനി ശബരിമല' പോലെയെന്നു ചിലര്‍  പറഞ്ഞു. പക്ഷേ ആരുടെ പേരില്‍ ശരണം വിളിക്കണമെന്ന കണ്‍ഫൂഷ്യന്‍കാരണമാകാം ആരും ശരണം വിളിക്കുന്നുണ്ടായിരുന്നില്ല. ശബരിമല   കയറാന്‍ സമ്മതിക്കാത്തതിന്റെ പ്രതിഷേധം   എന്ന വണ്ണം   ധാരാളം സ്ത്രീകള്‍  കുട്ടികളെയും  കൊണ്ടു  രണ്ടും കല്പിച്ചു മല കയറുന്നുണ്ടായിരുന്നു.

 മലകയറ്റക്കാരില്‍ കൂടുതലും ചെറുപ്പക്കാരായിരുന്നു എന്ന് തോന്നി.   ചിലര്‍ കരിമ്പിന്‍ കഷണം മൃഗീയമായി കടിച്ചു പറിച്ചാണ്‌ നടന്നിരുന്നത്‌. മറ്റു ചിലര്‍ കരിമ്പു വടി തന്നെ കുത്തിപ്പിടിച്ചു നടക്കുന്നതു കണ്ടു. അവ പലതും പക്ഷെ ,മല കയറും തോറും ചെറുതായി വരുകയും മുകളിലെത്തുമ്പോഴേക്കും ഇല്ലാതാവുകയും ചെയ്തിരുന്നു എന്നത് വസ്തുത !. കാട്ടു പുല്ലുകളും കല്ലുകളും  നിറഞ്ഞതാണെങ്കിലും വലിയ കുഴപ്പമില്ലാത്ത വഴി മുന്നിലുള്ളപ്പോള്‍ ചില വിദ്വാന്മാര്‍ പാറകളിൽ അള്ളിപ്പിടിച്ചു കേറുന്നതു കണ്ടു!. മുകളിലേക്കു കയറാനും ഇറങ്ങാനും ഒരേ വഴിയാണ്‌ പലരും തിരഞ്ഞെടുത്തത് എന്നത്‌ പലര്‍ക്കും ഒരു പ്രശ്നമായിരുന്നു.താഴോട്ടു ടോപ്‌ ഗീറില്‍ വരുന്നവര്‍ക്ക് വേണ്ടി ഞങ്ങള്‍ 'മല കയറ്റക്കാര്‍ക്ക്' പലപ്പോഴും ഒതുങ്ങി മാറേണ്ടിയും  വന്നു.
താഴോട്ടുള്ള വരവില്‍ നിയന്ത്രണം നഷ്ടപെടുന്ന ചില 'അബല'കളെ സഹായിക്കാനും ചിലര്‍ സമയം കണ്ടെത്തി എന്നത് പ്രസ്താവ്യമത്രേ  .
വെള്ളക്കുപ്പി എടുക്കാന്‍ മറന്നത്  ചെറിയ പ്രശ്നമായി തോന്നി . ഈ വഴി മൊത്തം നാരാണതു  ഭ്രാന്തന്‍ ദിവസേന കല്ലുരുട്ടിക്കയറ്റിയതാണല്ലോ എന്നോര്‍ത്തപ്പോള്‍ പക്ഷെ, ക്ഷീണം പമ്പ കടന്ന്‌ ശബരി മലയും കടന്നു എവിടെയ്ക്കോ പോയി..
കിതപ്പു മറയ്ക്കാനെന്ന വ്യാജേനെ വഴിയില്‍ നിന്ന്‌ ചിത്രങ്ങള്‍ പകര്‍ത്തുന്നവരെയും, ഫോട്ടോ ഏടുക്കാനെന്ന വ്യാജേന വഴിയില്‍ നിന്ന്‌ കിതപ്പാറ്റുന്നവരെയും, സീനറി നോക്കുന്നവരെയും, കയറിയ സ്പീഡില്‍ ഇറങ്ങാന്‍  പറ്റാതെ കുത്തനെയുള്ള ഇറക്കത്തിൽ നിശ്ചലരായി നിന്നു പരിസരം വീക്ഷിക്കുന്നതായി ഭാവിക്കുന്ന   വല്ല്യമ്മമാരെയും മറികടന്ന്‌ ഞങ്ങള്‍ മുകളിലേക്കു തന്നെ കയറി. പിന്നെയും കയറി... കയറിക്കൊണ്ടേയിരുന്നു. . .
കുറേയെത്തിയപ്പോള്‍ അതാ ഒരു കൊച്ചുകിണര്‍ !. കഷ്ടിച്ച്‌ രണ്ടോ, മൂന്നോ അടി താഴ്ചയില്‍ തെളിഞ്ഞ വെള്ളം!.കുന്നിന്‍ മുകളിൽ ഒരുക്ഷേത്രമുണ്ടത്രേ, എങ്കിൽ ക്ഷേത്രത്തിലേക്ക്  ജലമെടുക്കുന്നത്  ഇവിടെ നിന്നായിരിക്കും .പ്രതീക്ഷ തെറ്റിയില്ല. ശുദ്ധജലം . ദാഹം മാറ്റി മുഖം കഴുകി കുറച്ചു നടന്നപ്പോഴേക്കും മുകള്‍പ്പരപ്പെത്തി.  'അമ്പട ഞാനേ' എന്ന മട്ടില്‍ പരിസരം വീക്ഷിച്ചു.
മുകൾപരപ്പിലെ വിശാലതയിൽ എത്തിയപ്പോൾ നല്ല വെയില്  ആയിരുന്നു ‍. ഏതാണ്ട്‌ ഈ  സമയത്താണ്‌ നാറാണത്തിന്‌ ദേവീദര്‍ശനമുണ്ടായതെന്നു പറയപ്പെടുന്നു. ഒരു ആൽ മരത്തണലിലേക്ക്  മാറി നിന്നു.
അവിടെ  ഒരു ചെറിയ ക്ഷേത്രം  ഉണ്ട് .ക്ഷേത്രത്തില്‍ ശ്രീകോവിലിന്‌ മേല്ക്കൂരയില്ല  എന്നത്    പ്രത്യേകത  ആയി തോന്നി. എന്നാൽ ശ്രീകോവിൽ ഒഴിച്ചുള്ള ഭാഗത്തെല്ലാം മേൽക്കൂരയുണ്ട്‌ !.
മഴയും മഞ്ഞും വെയിലും കൊണ്ട്‌ പ്രകൃതിയോട്‌ താദാത്മ്യം പ്രാപിച്ചുകൊണ്ട്‌ നിൽക്കുന്ന ദേവി..!.

നാറാണത്ത്‌ ഭ്രാന്തനാണ്‌ ദേവീ വിഗ്രഹത്തെ പ്രതിഷ്ടിച്ചതെന്ന്‌ പറയപ്പെടുന്നു.
മലമുകളിൽ 5- 6 ഏക്കറോളം സ്ഥലമുണ്ട്‌. കേറിച്ചെല്ലുന്നിടത്ത്‌ തന്നെ ആണ്  ഈ ദുര്‍ഗാക്ഷേത്രം . അവിടെ ദര്‍ശനത്തിന്‌ നില്‍ക്കുന്നവരുടെ ഒരു ഗംഭീര ക്യൂ!. 'ക്യു 'നില്‍ക്കാന്‍  ആയിരുന്നെങ്കില്‍  ഈ  മല കയറി വരേണ്ട  ആവശ്യമില്ലല്ലോ എന്നോര്‍ത്ത  ഞാനും സുഹൃത്തും ശുദ്ധവായു ശ്വസിച്ച് ആൽത്തറയിലിരുന്നു  അല്പനേരം. തുലാം ഒന്നിനു അതിരാവിലേ സൂര്യോദയത്തിനു മുന്‍പ്‌  ക്ഷേത്രത്തില്‍ പൂജയുണ്ട്‌. ആ സമയത്തും നല്ല തിരക്കാണത്രേ. അതിരാവിലെ മല കയറുന്നതിന്റെ ഹരം അറിയാനായില്ല എന്നതില്‍ അല്പം നിരാശ തോന്നാതിരുന്നില്ല . അത്  മാറ്റാൻ , ഉള്ള സമയം സ്ഥലം ചുറ്റി ക്കാണാന്‍   തിരുമാനിച്ചു.


നാലുപാടും പച്ചപ്പ് . മുകളിൽ നീലാകാശം, സൂര്യൻ. കുറച്ചു കൂടി മരങ്ങൾ  ആവാമായിരുന്നു എന്ന് തോന്നി. മുകളില്‍ നിന്നു താഴേക്കു നോക്കി. വൃക്ഷത്തലപ്പുകൾക്കപ്പുറം   പച്ചപ്പാടം , ദൂരെ ഒരു കൊച്ചു വീട് .  പുകക്കുഴലിൽ നിന്ന് അല്പം പുക ഉയരുന്നുണ്ട്. ദൂരെ നിന്നു  നോക്കുമ്പോൾ അകലത്തിനോടു വല്ലാത്തൊരടുപ്പം തോന്നും. ചുറ്റും  രായിരനെല്ലൂര്‍മലയുടെ സംരക്ഷകരെന്നോണം നില്‍ക്കുന്ന കുന്നുകള്‍ കാണാം. ഭ്രാന്താചലം, മുത്തശ്ശിയാർക്കുന്ന്‌ , ചളമ്പ്രകുന്ന്‌, പടവെട്ടിക്കുന്ന്‌, എന്നീ നാല്‌ ചെറുകുന്നുകള്‍ . തൂതപ്പുഴ  വടക്കുഭാഗത്തുകൂടെ ഒഴുകി ഈ പ്രദേശത്തെ വലം വച്ച്‌ പടിഞ്ഞാറോട്ടു ഒഴുകി ഈ പ്രദേശത്തിന്റെ തെക്കുഭാഗത്തുകൂടെ ഒഴുകി വരുന്ന ഭാരതപ്പുഴയുമായി കൂട്ടുകടവിൽ വച്ച്‌ ചേരുന്നു.
ഇവിടെ  നിന്നാണ്   താഴേക്കു കല്ലുകള്‍     ഉരുട്ടിയിട്ട്  നാറാണത്തു കൈ കൊട്ടി ചിരിച്ചിരുന്നത് .
കുറച്ചുമാറി ഒരു മൂലയില്‍ കല്ലുരുട്ടിയിടാനൊരുങ്ങി നില്‍ക്കുന്ന നാറാണത്ത്‌ ഭ്രാന്തന്റെ ഇരുപതടിയോളം പൊക്കമുള്ള പ്രതിമ കണ്ടു .




മലകേറിവന്നപ്പോഴത്തെ മൂഡിനു എന്തോ, അപ്പോഴേക്കും മാറ്റം വന്നിരുന്നു.മനോരാജ്യം വാരികയിൽ കരുവാറ്റ ചന്ദ്രന്റെ നിരവധി വർഷങ്ങളോളം പ്രസിദ്ധീകരിച്ച  ചിത്രക്കഥയിലൂടെ ആണ്  കുട്ടിക്കാലത്ത്  നാറാണത്ത്‌ ഭ്രാന്തനെ അറിഞ്ഞത്. പിന്നീട്  കവി മധുസൂദനൻ നായരിലൂടെ ഭ്രാന്തന്‍  ഉള്ളിലൊരു തിതിരിയായെരിഞ്ഞു .
ശാന്ത ഗംഭീരനായി നില്‍ക്കുന്ന പ്രതിമയുടെ അടുത്തു നിന്നപ്പോൾ പണ്ടു കേട്ട് മറന്ന 'പറയിപെറ്റ പന്തിരുകുലപ്പെരുമ'യിലേക്ക്‌ മനസ്സു മടങ്ങി. വിവിധ ജാതികളില്‍ വളര്‍ന്ന, പാക്കനാര്‍ . നാറാണത്ത്‌`,രചകന്‍ , പാണനാര്‍ , വള്ളുവന്‍ , അകവൂര്‍ ചാത്തന്‍ , വടുതല നായര്‍  , ഉപ്പുകുറ്റന്‍ , തച്ചന്‍ , കാരയ്ക്കലമ്മ, വായില്ലകുന്നിലപ്പന്‍ ...
വിഭിന്ന ജാതികളില്‍ വളര്‍ന്ന ഇവരെല്ലാം അഗ്നിഹോത്രിയുടെ ഇല്ലത്ത്‌ വരരുചിയുടെ ശ്രാദ്ധമൂട്ടാൻ (അന്നത്തെ സാമൂഹ്യ വ്യവസ്ഥയിലും )നില്‍ക്കുന്ന ഉജ്ജ്വല ദൃശ്യം മനസ്സില്‍ തെളിഞ്ഞു....., ഒപ്പം,
'വാഴ്‌വിന്‍ ചെതുമ്പിച്ച വാതിലുകളടയുന്ന,

പാഴ്‌നിഴല്‍ പുറ്റുകള്‍ കിതപ്പാറ്റിയുടയുന്ന,

ചിറകെട്ടി കേവലത ധ്യാനത്തിലുറയുന്ന,

ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌, നേരു ചികയുന്ന', കവി മധുസൂദനൻ നായരുടെ 'നാറാണത്ത്‌ ഭ്രാന്തൻ'  ചിത്രവും.

അന്ന്.. , ചുടുകാട്ടില്‍ വച്ച്‌ ദേവി വാങ്ങാനായി നിര്‍ബന്ധിച്ച വരത്തെ അരുചിയോടെ തള്ളിക്കളഞ്ഞ വരരുചീപുത്രൻ , വലതുകാലിലെ മന്ത്‌ ഇടതുകാലിലേയ്ക്കു മാറ്റിവാങ്ങിക്കൊണ്ട്‌`, അനിവരതം സ്വാര്‍ഥ മോഹങ്ങളുടെ കല്ലുകളുരുട്ടിക്കേറ്റുന്ന സമൂഹത്തിനോട്‌ പറയാന്‍ ശ്രമിച്ച കാര്യങ്ങൾക്ക്‌ ഇന്നാണ്‌ കൂടുതൽ പ്രസക്തി എന്നു തോന്നി.-   വെട്ടുപാതയ്ക്ക് പുറത്ത് കൂടെ ചരിക്കുന്നവരെ നോക്കി അറിവില്ലായ്മയുടെ കല്ലെടുത്തെറിഞ്ഞ്‌ സമൂഹം ഇന്നും ചിരിക്കു ന്നുണ്ടല്ലോ,.. ഭ്രാന്തൻ ,ഭ്രാന്തൻ.. !!.

താഴ്‌വരയിലേക്ക്‌ ഗാംഭീര്യതോടെ നോക്കുന്ന ശില്‍പത്തിന്റെ പശ്ചാത്തലമായി നീലവാനില്‍വെണ്മേഘങ്ങളെ കണ്ടപ്പോൾ വീണ്ടും ഓര്‍ത്തു ആ വരികൾ...

'കോയ്മയുടെ കോലങ്ങലെരിയുന്ന ജീവിത-

ച്ചുടലക്കു കൂട്ടിരിക്കുമ്പോൾ,

കോവിലുകളെല്ലാമൊതുങ്ങുന്ന കോവിലില്‍

കഴകത്തിനെത്തി നില്‍ക്കുമ്പോള്‍

കോലായിലീക്കാലമൊരു മന്തുകാലുമായ്‌ തീക്കായുവാനിരിക്കുന്നു,

ചീര്‍ത്ത കൂനന്‍ കിനാക്കള്‍തന്‍ കുന്നിലേക്കീ, മേഘകാമങ്ങള്‍ കല്ലുരുട്ടുന്നു.' .
ഈ  .

ഇവിടെ   അടുത്തു തന്നെയുള്ള മറ്റൊരു സ്ഥലമാണ് ഭ്രാന്താചലം.  ഭ്രാന്തനെ കെട്ടിയിട്ടതെന്ന് കരുതപ്പെടുന്ന ചങ്ങലയും അത് കെട്ടിയിട്ട കാഞ്ഞിരമരവും മറ്റും ഇപ്പോഴും അവിടെ  കാണാം ..       
...പിന്നെയും കുറേ കഴിഞ്ഞ്‌..., മദ്ധ്യാഹ്ന തീക്ഷണത കഴിഞ്ഞ്‌, വെയിൽ  ചാഞ്ഞു ,മെല്ലെ മലയിറങ്ങുമ്പോൾ വീണ്ടും മനസ്സില്‍ അലയടിച്ചുണർന്നു, കവിയുടെ മുഴങ്ങുന്ന ശബ്ദം...
പൊട്ടിവലിയുയുന്ന നിശയെട്ടുമുപശാന്തിയുടെ ,

മൊട്ടുകള്‍ തിരഞ്ഞു നടകൊള്‍കേ,

ഓര്‍മയിലൊരൂടുവഴി വരരുചിപ്പഴമയുടെ

നേര്‍വരയിലേക്കു തിരിയുന്നു..


വാല്‍കഷണം:- ഭാരതപ്പുഴയുടെയും, പെരിയാറിന്റെയും തീരത്തായി ചിതറിക്കിടക്കുന്ന പന്തിരുകുലത്തിലെ പിന്‌ഗാമികളെന്നവകാശപ്പെടുന്ന 9 തറവാട്ടുകാരുടെ ജീന്‍ മാപ്പിംഗ്‌ പഠനം തിരുവന്തപുരത്തെ R.G.C.B.T യിലെ DNA വിദഗ്ദ്ധർ നടത്തുന്നുവത്രേ . വംശങ്ങള്‍   തമ്മില്‍ ജനിതക ബന്ധമുണ്ടോ എന്നറിയാന്‍.
കീഴ്ജാതിക്കാരിൽ ചിലരെല്ലാം ഓരോരോ മേഖലകളിൽ തെളിഞ്ഞു വന്നപ്പോൾ പിതൃത്വം ബ്രാഹ്മണനിരിക്കട്ടെ എന്നായതാണ്‌ പന്തിരുകുല സങ്കൽപമെന്ന്‌ എം.ടി. 'പെരുംതച്ചനിൽ' പറയുന്നു . ഫലം എന്തെന്നറിയാന്‍ മനസ്സില്‍ ആകാംക്ഷ .പന്തിരുകുലസങ്കൽപ്പം ഐതിഹ്യമോ അതോ ചരിത്രമോ? ഐതിഹ്യമെന്ന്‌ മനസ്സുപറയുമ്പോൾ ചരിത്രമാകട്ടെയെന്ന്‌ ഹൃദയം പറയുന്നു...
പന്തിരുകുലത്തിലെ ഒന്നാമന്റെ സ്ഥലമായ വേമഞ്ചേരി മനയും രണ്ടാമന്റെ സ്ഥലമായ ഈരാറ്റിങ്ങൾ മനയും പട്ടാമ്പിയിൽ നിന്നും 8 കി.മീ. തെക്കുപടിഞ്ഞാറായുള്ള തൃത്താല എന്ന ഗ്രാമത്തിനടുത്താണ്‌. നാറാണത്ത്‌ ഭ്രാന്തന്റെ മനയും ഇതിനടുത്തായതിനാൽ ചരിത്ര കുതുകികൾക്ക്‌ പന്തിരു കുല പിതാവായ വരരുചിയുടെ യാത്രയുടെ റൂട്‌ മാപ്പ്‌ കണ്ടെത്താവുന്നതാണ്‌. :)
വാലറ്റം:
ചിത്രം 3-ല്‍ നാറാണത്തിന്റെ അനുഗൃഹം തൊപ്പിയില്‍ എറ്റുവാങ്ങാനായി നില്‍ക്കുന്നത്‌ ലേഖകന്‍.

26.9.08

സ്കൂള്‍ കഥകള്‍-3. -ഏഴിലം പാല

25 വര്‍ഷങ്ങള്‍ക്കുമുന്‍പാണ്‌. അന്ന്‌ ഞാന്‍ പനംകുറ്റിച്ചിറ യു. പി. സ്കൂളില്‍ അഞ്ചില്‍ പഠിക്കുന്നു. സ്കൂളിന്റെ കിഴക്കെ ഭാഗത്തുള്ള വീടിന്റെ പറമ്പില്‍ അതിര്‍ത്തിയോടു ചേര്‍ന്ന്‌ ഒരു വലിയ മാവുണ്ടായിരുന്നു.
ഒരു ദിവസം ഉച്ചക്ക്‌ ഇന്റര്‍വെല്‍ സമയത്ത്‌ ഞാന്‍ ബൈജുവിനോട്‌ പറഞ്ഞു.
"ഇന്നലെ രാത്രി നല്ല കാറ്റ്‌ വിശീട്ടിണ്ട്‌ നമുക്ക്‌ കണ്ണി മാങ്ങ പെറക്കാന്‍ പൂവ്വാ..".
"റെഡീ വണ്‍.. ,റ്റു..,ത്രീ..".
ഒന്നാം ക്ലാസിന്റെ പിന്നിലാണ്‌ പ്രസ്തുത സ്ഥലം. ഒന്നാംക്ലാസിന്റെ ഉള്ളിലൂടെ ജനല ചാടി പോയാല്‍ തരക്കേടില്ല എന്നു തോന്നിയ   ഞങ്ങള്‍ മൂന്നു നാലു പേര്‍ അടങ്ങിയ  ആ റേസിംഗ്‌ റ്റീം ഒന്നാം ക്ലാസില്‍ കുതിച്ചെത്തിയപ്പോള്‍ അവിടെ അതാ ഒരു ഘോര സങ്കട്ടനം നടക്കുന്ന കാഴ്ചയാണ് കണ്ടത് ..
ഒന്നാം ക്ലാസിലെ കുഞ്ഞന്മാരൊടൊക്കെ പരമ പുച്ഛമായിരുന്നു ഞങ്ങള്‍ അഞ്ചാം ക്ലാസ്സിലെ 'സീനിയേര്‍സ്‌'കാര്‍ക്കെങ്കിലും, ഞങ്ങള്‍ ഉത്തരവാദിത്വത്തോടെ ഉടന്‍ അവിടെ ബ്രേയ്ക്കിട്ട്‌ നിര്‍ത്തി.
"ആരാണ്ടാ അലമ്പ്‌ ഇണ്ടാക്കണേ" എന്നും ചോദിച്ച്‌ , ഞങ്ങള്‍ ചേട്ടന്മാര്‍ ആ 'നസീറിനെയും ജയനെയും' കോളറില്‍ പിടിച്ച്‌ മാറ്റി. വേര്‍പ്പെട്ട രണ്ടും പിപ്പിരി..പീ എന്നു കരയാന്‍ തുടങ്ങിയപ്പൊ ഞാന്‍ പതുക്കെ ജനല ചാടി പതുങ്ങി ഇരുന്നു..
ഒരു മിനിറ്റ്‌ കഴിഞ്ഞപ്പൊള്‍ കരച്ചില്‍ കെള്‍ക്കാനില്ല എന്നുറപ്പ് വരുത്തിയ ഞാന്‍  തലപൊക്കി നോക്കിയപ്പോളതാ എന്റെ കൂടെ ഉണ്ടായിരുന്ന ബൈജുവും മനോജും ബാബുവും ബഞ്ചിനു മുകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും തികഞ്ഞ അഭ്യാസികളെ പ്പോലെ ചാടി മറിയുന്നു. "ഇതെന്താദ്‌"എന്ന മട്ടില്‍ കരച്ചിലുകാരടക്കം എല്ലാരും ആരാധനയൊടെ നോക്കി നില്‍ക്കുന്നുണ്ട്‌. ഇടക്കിടക്ക്‌ സൈക്കിള്‍ചവിട്ട്‌ കൂത്തുകാരെപ്പോലെ കൈകള്‍ കുത്തിമറയുന്നു. അഭ്യാസക്കാഴ്ച്ചക്ക്‌ വേണ്ടത്ര സഹായം നല്‍കി കൊണ്ട്‌ ബാബു കാണികളെ പിടിച്ചു മാറ്റി ഒതുക്കി നിര്‍ത്തുന്നുണ്ട്‌.
അവര്‍ അങ്ങിനെ ഷൈന്‍ ചെയ്യുന്നതു കണ്ടപ്പോള്‍ എന്നിലെ അഭ്യാസിയും വെറുതെയിരുന്നില്ല. ഫുഡടിച്ചത്‌ മുഴുവന്‍ ദഹിച്ചു എന്ന് ഉറപ്പു വരുത്തി, കാണികളെയൊക്കെ ഒന്നുകൂടി നോക്കിയശേഷം, 'ഇതൊന്നും നിങ്ങള്‍ക്കൊന്നും കൂട്ട്യാ കൂടില്ല്യാട്ടാ പിള്ളേരേ,വല്ലതും നാലക്ഷരം പഠിക്കാന്‍ നോക്ക്‌' എന്നും പറഞ്ഞ്‌ ഞങ്ങള്‍ ജനല്‍ താണ്ടി .മാങ്ങക്കായി വേലിക്കരികെ മാവിന്‍ പക്ഷെ , ചുവട്ടിലെത്തിയപ്പോഴെക്കും മാങ്ങയൊക്കെ ആമ്പിള്ളേര്‍ കൊണ്ടുപോയിരുന്നു. അപ്പുറത്തെ വീട്ടിലെ വേലക്കാരത്തി തള്ള( ഫിലോമിനക്ക്‌ ദ്യേഷം പിടിച്ച പോലെയുള്ള ലുക്കുള്ള ) വേലിക്കലേക്കും നോക്കി കൈ പുറകില്‍ കെട്ടി നില്‍പ്പുണ്ട്‌. മാത്രമല്ല ,മാള അരവിന്ദന്‍ പറഞ്ഞപോലെ ഒരു 'ശശ്മാന മൂകത'അവിടെ കളിയാടിയിരുന്നു.
'നീ ക്ലാസ്സ്‌ ലീഡര്‍ അല്ലേ? ആ തള്ളയോട്  ചോദിച്ചു നോക്ക്‌ മാങ്ങ കിട്ടും .ഇന്നാളൊരുദിവസം എനിക്ക്‌ 'കിട്ടി'.

ബാബു നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ പതുക്കെ വേലിക്കരികെ ചെന്ന് ചോദിക്കാന്‍ തുടങ്ങിയതു മാത്രം ഒോര്‍മ്മയുണ്ട്‌. പിന്നെ നൊക്കിയപ്പോള്‍ എല്ലാവരുടെയും പിന്നില്‍ ഞാനും ഓടുന്നതാണ്‌ കണ്ടത്‌. മാങ്ങകിട്ടാത്ത നിരാശ തീര്‍ക്കാന്‍ ഞങ്ങള്‍ക്ക്‌ സ്കൂള്‍ കോമ്പൌണ്ടിന്റെ വടക്കു കിഴക്കു മൂലക്ക്‌ വേലിക്കരികെയുള്ള ഏഴിലം പാലമരത്തെയാണ്‌ കിട്ടിയത്‌. അതാവുമ്പോ ആര്‍ക്കും പരാതിയില്ലല്ലോ. മരത്തില്‍ മാങ്ങയില്ലാത്തതിനാല്‍ ഉന്നം തെറ്റുന്ന പ്രശ്നവുമില്ല. തുരു തുരെ കല്ലുകള്‍ പ്രസ്തുത പാലമരം എട്ടു വാങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത് .

'കണ്ടാ.. കണ്ടാ.. യക്ഷീടെ ചോര വരുന്നത്‌ കണ്ടാ.!!'
'അതാ മരത്തിന്റെ പശയാടാ.'

അപ്പോള്‍ എതോ ഒരു അരസികന്‍ പറഞ്ഞു- 'കല്ലെറിഞ്ഞവരൊക്കെ പെട്ടു മക്കളേ,.ഇന്നു വെള്ളിയാഴ്ചയാ.പാലപൂത്ത ദിവസൂം.. നന്നായിട്ടുണ്ട്‌..!!. യക്ഷി വരണ ദിവസാണ്‌ വെള്ളിയാഴ്ച'.

ഞങ്ങളാരും അത്‌ വിശ്വസിച്ച ഭാവം നടിച്ചില്ല അഥവാ വിശ്വസിക്കാത്ത ഭാവം നടിച്ചു!!. മനോജിനും സുഭാഷിനും പേടിയില്ലെങ്കില്‍ പിന്നെ 5 എ യില്‍ ലീഡര്‍ ആയ   എനിക്കാണോ യക്ഷിയെ പേടി?
'മാങ്ങയുള്ള മാവിനേ ഏറുകിട്ടൂ' എന്ന പഴംചൊല്ലിനെ പുച്ഛിച്ചുതള്ളിക്കൊണ്ട്‌ ഞാനും പാലമരത്തെ ലക്ഷ്യമാക്കി കല്ലെറിയാന്‍ തുടങ്ങി.

...പിറ്റേന്നു ശനിയാഴ്ച. രാവിലെ ഡയറിയില്‍ നിന്നും മോരുവാങ്ങി സ്കൂളിനു മുന്നിലൂടെയണ്‌ ഞാന്‍ വീട്ടിലേക്കു വന്നത്‌ . വഴിയില്‍ ആള്‍ സഞ്ചാരം കുറവായിരുന്നു. സ്കൂളിനു മുറ്റത്തെത്തിയപ്പോള്‍ എനിക്ക്‌ പാലച്ചുവട്ടിലേക്ക്‌  90  ഡിഗ്രിയില്‍  തല മാത്രം തിരിച്ചു  നോക്കാതിരിക്കാനായില്ല. അവിടെ കണ്ട ആ കാഴ്ച എന്നെ ഞെട്ടിച്ചുകളഞ്ഞു!!

..പാലപ്പൂക്കള്‍ നിറയെ വീണുകിടക്കുന്നപാലച്ചുവട്ടില്‍ വെള്ളവസ്ത്രം ധരിച്ച ഒരു സ്ത്രീരൂപം !!.
പെരുവിരലില്‍ നിന്ന്‌ ഒരു തരിപ്പു കേറിയപോലെ തോന്നി.സര്‍വശക്തിയുമെടുത്‌ ഓടാനൊരുങ്ങവേ പിന്നില്‍ നിന്നും ഒരു വിളി." കുട്ട്യേ.. പൂയ്യ്‌...".
പേടി മാറാന്‍ ഒരു ശ്ലോകമുണ്ടെന്ന് പ്രദീപ്‌ പറഞ്ഞു കേട്ടിട്ടുണ്ട്‌. ആ ശ്ലോകം എനിക്കെന്തുകൊണ്ടോ തീരെ ഇഷ്ടമല്ലായിരുന്നെങ്കിലും പാടാതെ മറ്റു മാര്‍ഗമുണ്ടായിരുന്നില്ല.
'അര്‍ജുനന്‍,പല്‍ഗുണന്‍, പ്രാന്തന്‍ കരടിയും....'
എന്നുജപിച്‌ കണ്ണടച്ചുകൊണ്ടോടിയതുകൊണ്ട്‌ ഞാന്‍ വേഗം വീടെത്തി. മോരിന്റെ പകുതി പക്ഷേ, വീടെത്തിയില്ല!

ഞാന്‍ അയ്യപ്പസ്വാമീടെ ഫോട്ടോയുടെ തൊട്ടരികിലുള്ള ജനലിനരുകില്‍ കണ്ണടച്ചു കിടന്നു. കൈ ജനലിന്റെ ഇരുമ്പു കമ്പിയിലും പിടിച്ചു (പേടിച്ചിട്ടൊന്നുമല്ല.ചുമ്മാ ഒരു ധൈര്യത്തിന്‌!). അമ്മ മോരുകടക്കാരനെ ചീത്ത പറയുന്നതു കേട്ടുകൊണ്ട്‌ ഞാന്‍ പതുക്കെ മയങ്ങി.

ഞായര്‍ കഴിഞ്ഞു തിങ്കളാഴ്ച സ്കൂളിലെത്തിയത്‌ സ്വല്‍പം നേരെത്തെയായി. തലേ ദിവസത്തെ മഴയില്‍ നനഞ്ഞ്‌ റോഡില്‍ വീണു കിടക്കുന്ന മണം പോയിട്ടില്ലാത്ത പാലപ്പൂക്കളില്‍ ചവിട്ടി സ്കൂള്‍ മതിലിനടുത്തെത്തി. കുട്ടികള്‍ അധികം പേര്‍ വന്നു തുടങ്ങിയിട്ടില്ല.. മാവിഞ്ചുവട്ടില്‍ അടിച്ചുവൃത്തിയാക്കിക്കൊണ്ട്‌ 'ഫിലോമിനത്തള്ള' മതിലിനരികെ മാറി നില്‍പുണ്ട്‌.
'കുട്ട്യേ,...പൂയ്യ്‌....'.
'ഫിലോമിനത്തള്ള' ആണ്‌.
ഉടുത്തിരുന്ന വെള്ളമുണ്ടിന്റെ കോന്തലയില്‍ നിന്ന് എന്തോ എടുത്ത്‌ നീട്ടികൊണ്ട്‌ അവര്‍ പറഞ്ഞു.
"എന്തേ കുട്ട്യേ ഞാന്‍ വിളിച്ചപ്പോ മിനിഞ്ഞാന്ന് ഓടിപ്പോയത്‌?..ഇതു തരാനാ വിളിച്ചത്‌..".
ഒരു മാമ്പഴമായിരുന്നു അത്‌ .
വാങ്ങി മണത്തുനോക്കിയപ്പോള്‍ അതിന്‌ പാലപ്പൂവിനേക്കാള്‍ മണമുണ്ടായിരുന്നു....

20.2.07

ഒരു പട്ടത്തിന്റെ കഥ

എന്റെ ' സ്കൂള്‍ കഥകള്‍-1 ' എന്ന പോസ്റ്റിന്റെ' കമന്റായി ഒരു സുഹൃത്ത്‌, ഗുരുനാഥന്‍ മാരോടു എനിക്ക്‌ ബഹുമാനക്കുറവുണ്ടോ എന്നു സംശയം പ്രകടിപ്പിച്ചിരിക്കുന്നു.
സത്യമായും ഇല്ല്യട്ടോ. മാതാപിതാക്കളും ഗുരുക്കന്മാരേയും ദൈവതുല്യരായി തന്നെയാണ്‌ കാണേണ്ടത്‌.

കമന്റ്‌ വായിച്ചപ്പോള്‍ താഴെപറയുന്ന കാര്യം ഒരു പോസ്റ്റായി എഴുതാന്‍ തോന്നി.ഈ പോസ്ട്‌ എന്റെ ഗുരുക്കന്മാര്‍ക്കും, മാതാപിതാക്കള്‍ക്കും സമര്‍പ്പിക്കുന്നു.

'തനിയാവര്‍ത്തന'ത്തിലെ ബാലന്‍ മാഷ്‌ കുട്ടികളോട്‌ പറയുന്ന ഒരു കഥയുണ്ട്‌. അതിങ്ങനെ-ഒരിക്കല്‍,. ഒരിടത്ത്‌, ഒരു സുന്ദരന്‍ പട്ടം ഉണ്ടായിരുന്നു.
കുട്ടി എന്നും പട്ടത്തിനെ ആകാശത്ത്  പറത്തും. അതങ്ങനെ വിശാലമായ നീലാകാശത്ത്‌ പറന്നു കളിക്കും..., ഇളം കാറ്റേറ്റ്‌, ഇളം വെയിലേറ്റ്‌...
ഒരിക്കല്‍,പട്ടം ആകാശത്ത്‌ വച്ച്‌ ഒരു സുന്ദരി തത്തയെ കണ്ടുമുട്ടി,അവര്‍ കൂട്ടുകാരായി. തത്ത നമ്മുടെ പട്ടത്തിനോട്‌ പറഞ്ഞു .
" നീ എത്ര സുന്ദരനും കരുത്തനുമാണ്‌. നിനക്കിനിയും ദൂരത്തേക്കു പറക്കാമല്ലോ?".
പട്ടം പറഞ്ഞു.
"പക്ഷേ എന്റെ വാലില്‍ ഒരു നൂലുണ്ട്‌. താഴെ ഒരാള്‍ എന്നെ മുറുക്കെ പിടിച്ചിട്ടുണ്ട്‌.എനിക്കു ഇനിയും ദൂരേക്കു പറക്കന്‍ പറ്റില്ല. ഇടക്കിടക്കു താഴേക്കു പിടിച്ചു വലിച്ച്‌ എന്നെ ശല്യപ്പെടുത്തും ".
അപ്പോള്‍ തത്തമ്മ പറഞ്ഞു.
"നിനക്കു തനിയെ  പറക്കാന്‍ പറ്റുമല്ലോ . നല്ല കാറ്റുണ്ടല്ലോ. ഈ ചരടിന്റെ ആവശ്യമില്ല.".
പട്ടത്തിന്‌ അത്‌ ശരിയെന്നു തോന്നി.പട്ടം കാറ്റിലൂടെ മുകളിലെക്കു പറക്കാന്‍ തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ നൂലിന്റെ അറ്റമായി. താഴെ കുട്ടി പട്ടത്തിനെ താഴേക്കു വലിച്ചെങ്കിലും പട്ടം അതു ശ്രദ്ധിക്കാതെ മുകളിലേക്ക്‌ പറക്കാന്‍ ശ്രമിച്ചു.ഒടുവില്‍ എന്തുണ്ടായി. ചരടു പൊട്ടിച്ച്‌ പട്ടം മുകളിലേക്ക്‌ പോയി.ആദ്യം നല്ല രസമായിരുന്നു. പിന്നെ കാഴ്‌ചകള്‍ കണ്ട്‌ പറക്കാന്‍. കുറച്ചു കഴിഞ്ഞ്‌ താഴേക്കു വരാന്‍ നൊക്കിയെങ്കിലും പട്ടത്തിന്‌ അതിനു കഴിഞ്ഞില്ല.പട്ടം ഉയര്‍ന്നുയര്‍ന്ന്‌ കാടില്‍ വട്ടം ചുറ്റി,ചുറ്റി.കൊടുങ്കാറ്റില്‍ പെട്ട പട്ടം ഒടുവില്‍ കീറിപ്പോയി...

ബാലന്‍ മാഷ്‌ കുട്ടികളോട്‌ പറയുന്നു. കുട്ടികളെ, നിങ്ങള്‍ ഈ പട്ടത്തിനെ പോലെയാണ്‌. താഴെനിന്ന്‌ ചരടില്‍ പിടിച്ച്‌ നിയന്ത്രിക്കുന്ന കുട്ടി നിങ്ങളൂടെ മാതാപിതാക്കളേയും ഗുരുനാഥന്മാരേയും പോലേയാണ്‌.
നിങ്ങളുടെ സന്തോഷത്തിനു വേണ്ടി നിങ്ങളുടെ കുതിപ്പിനൊപ്പം നല്ലകാറ്റുള്ള  ദിശയും സമയവും നോക്കി അവര്‍ നൂല്‌ അയച്ചുവിടും . കാറ്റിന്റെ ഗതിക്കനുസ്സരിച്ച്‌ ചിലപ്പോള്‍ താഴേക്കു വലിക്കും.
പട്ടം ഉയര്‍ന്നുയര്‍ന്ന്‌ പറക്കുന്നതുകാണാനാണ്‌ താഴെനില്‍ക്കുന്ന ആള്‍ക്കുമിഷ്ടം. എന്നാല്‍, സ്നേഹത്തിന്റെ, കരുതലിന്റെ, ഒരു നൂലും പിടിച്ചു്‌ നിയന്ത്രിക്കാന്‍ താഴെ നില്‍ക്കുമെന്നു മാത്രം...

ഈ കഥ വര്‍ഷങ്ങള്‍ക്കുമുന്‍പ്‌  കേട്ടപ്പോള്‍, കണ്‍കോണില്‍ ഒരു നനവ്‌ ഞാനറിഞ്ഞിരുന്നു.....

17.2.07

സ്കൂള്‍ കഥകള്‍-2. ഒരു കളവും 41 കള്ളങ്ങളും.



ഞാനന്ന്‌ നാലാം ക്ലാസ്സിലോ മറ്റോ ആയിരുന്നു.
ഒരു സുപ്രഭാതത്തില്‍ പള്ളിക്കൂടത്തിലെത്തിയ എന്നെ എതിരേറ്റത്‌,
"നമ്മള്‍ടെ സ്കൂളില്‍ കള്ളന്‍ കടന്നു.!", എന്ന വാര്‍ത്തയാണ്‌.
ടീച്ചര്‍മാരും,മാഷുമാരും സ്റ്റാഫ്‌ റൂമിനടുത്തും മറ്റും നിന്ന്‌ ഗംഭീര ചര്‍ച്ചയിലാണ്‌.
"ഭാഗ്യം! കാര്യയിട്ട്‌ ഒന്നും പോയിട്ടില്ല്യാന്നാ തോന്നണെ മാഷേ",
എന്നൊക്കെ പറയുന്നുണ്ട്‌.
ഓഫീസ്‌ മുറിയുടെ മുന്നിലും, അവിടെയുമിവിടേയും കുട്ടികള്‍ കൂടി നില്‍ക്കുന്നുണ്ട്‌.
"ഇന്നലെ രാത്ര്യാത്രേ കള്ളന്‍ കടന്നത്‌. പോലീസ്‌ ഇപ്പ്പ്പൊ വരും. സംശയിള്ളോരെ ഒക്കേ പിടിച്ചോണ്ടോവും".

"അതിന്‌ ഞാന്‍ ഇന്നലെ സ്കൂളില്‌ക്ക്‌ വന്നിട്ടില്യല്ലോ. എനിക്കേ പന്യാര്‍ന്നു.".
"വന്നില്ല്യേ? എന്നാല്‍  നീ പെട്ടു മോനേ..!"

ജനലിന്റെ ഉള്ളിലൂടെ എത്തിനോക്കി തിരിച്ചു വന്ന രാജു പരഞ്ഞു- "ഓഫീസ്‌ മുറീലെ അലമാര മറിഞ്ഞ്‌ കിടക്കിണ്ട്‌. ചിലപ്പോ കള്ളന്‍ അരകൊല്ല പരീക്ഷേടെ ഉത്തരപേപ്പൊറൊക്കെ എടുത്തു കൊണ്ടോയീണ്ടാവും.".
" നിന്റെ പേപ്പര്‍ ചെലെപ്പൊ കൊണ്ടോയീണ്ടാവും. അതില്‍ത്തെ കോഴിമുട്ട പുഴുങ്ങിതിന്നാലോ.".
ഓഫിസിന്‌ തൊട്ടപ്പുറത്ത്‌ ഏഴാം ക്ലാസ്സാണ്‌. വിരലടയാളം വല്ലതുമുണ്ടെങ്കില്‍ മായാതിരിക്കാനായി ആ ക്ലാസ്സിലുള്ള ചേട്ടന്മാര്‍ വരാന്തയില്‍ ചവിട്ടാതെ,(വിയറ്റ്‌നാം കോളനി എന്ന സിനിമയില്‍ ഇന്നസെന്റ്‌ ഇത്‌ അനുകരിച്ചിട്ടിട്ടുണ്ട്‌.) ചവിട്ടുപടിയില്‍ നിന്ന്‌ അഭ്യാസികളെപ്പോലെ ക്ലാസ്സിലേക്ക്ക്ക്‌ കാലുകള്‍ നീട്ടിവച്ചു കേറുന്നത്‌ നോക്കിനില്‍ക്കുമ്പോഴാണ്‌ പുതിയ ന്യൂസെത്തിയത്‌.-
"ഒരു സാധനം അവിടെ ചാലില്‍ കെടുക്കുണൂ.കള്ളന്‍ ഇട്ടതാത്രെ".
"ഞാന്‍ ഇല്ല്യ. വല്ല ബോംബാവും".
" ബോംബൊന്നും ആവില്ല്യ.അതെന്തിന ചാലില്‍ ഇടണേ.ഒഫീസ്‌ സ്റ്റാഫ്‌ റൂമില്‍ അല്ലെ   വയ്ക്കാ.  ഇത്‌ കള്ളന്റെ കയ്യീന്ന്` വീണു പോയതാവും."
.നിമിഷ നേരം കൊണ്ട്‌ ഞങ്ങളെല്ലാവരും സ്കൂളിന്റെ അതിര്‍ത്തിയിലെ മതിലിനോട്‌ ചേര്‍ന്ന്‌ ചാലിനടുത്തെത്തി. ആ ചാലിന്റെ അപ്പുറത്ത്‌ ഒരു ഒരു ബാര്‍ ഹോട്ടല്‍ ആയിരുന്നു.
(അതിന്റെ 100 മീറ്ററിനുള്ളില്‍ തന്നെയായിരുന്നു എടക്കുന്നി ക്ഷേത്രവും!. ബാര്‍ ഇപ്പോഴും അവിടെ ഉണ്ടോ ആവോ?).
ചാലില്‍ നോക്കിയപ്പോള്‍ കറുത്തൊരു സാധനം കിടക്കുന്നുണ്ട്‌..
"ദിദെന്തൂട്ടണ്ടാ സാധനം?".
"ഇതൊരു മൈക്രോസ്കോപ്പാണല്ലോ".
"അദെന്തൂട്ട്‌ കോപ്പാ?".
" ഇത്‌ ആകാശത്തേക്ക്‌ നോക്ക്ക്കണ സാധനണ്‌. നമുക്കത്‌ പഠിക്കാന്‍ ഇല്ല്യ.ശാസ്ത്രജ്ഞന്‍   മാരാണ് അത് നോക്ക്വാ "-
"അപ്പൊ ശാസ്ത്രജ്ഞന്‍ ആണോ  കട്ടത്?"
 "ഇന്നാളു സയന്‍സ്  ടീച്ചര്‍ ഇതിലൂടെ മേശപ്പുറത്തു   ഉള്ളിതൊലി നോക്കണ കണ്ടു ഞാന്‍ ."
"ഉള്ളി തൊലി അല്ലാതെ നോക്കിയാലും കാണും. സൂക്ഷിച്ചു നോക്കിയാ മതീടാ."
"ഇതെടുക്കാനാ കള്ളന്‍ വന്നെ?".
"അവശ്യം കഴിഞ്ഞ്‌ കളഞ്ഞിട്ട്‌ പോയതാവും."
എന്നിലെ അപസര്‍പ്പകന്‍ ഉണര്‍ന്നു. കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ ഞാന്‍ തൊണ്ടി മുതലിനടുത്തേക്ക്‌ നടന്നു.പക്ഷേ ചാലിനടുത്ത്‌ കുറ്റിചെടികള്‍ക്കിടക്ക്‌ കുപ്പിചില്ലുകള്‍ക്കൊപ്പം സര്‍പ്പങ്ങളും ഉണ്ടായാലൊ എന്നോര്‍ത്തപ്പോള്‍ അപസര്‍പ്പകനെ ഉറക്കി.
അപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞു.-"നീ അതിന്റെ അട്‌ത്തേക്ക്‌ പോണ്ടാ.പോലീസ്‌ നായ വന്നാലിണ്ടല്ലോ, മണം പിടിച്ച്‌ കള്ളനെ പിടിക്കും.അപ്പൊ നമുക്ക്‌ കള്ളനെ കാണാം.".
"അതൊക്കെ സിന്മേലല്ലേ".

"അല്ലടാ സുധീറേ. അതേയ്‌, എന്റെ വീടിനടുത്ത്‌ വീട്ടില്‍ ഒരു കള്ളന്‍  താമസിക്കിണ്ട്‌. അയാള്‍ കറുത്ത ഡ്രെസ്സിട്ട്‌ മേലൊക്കെ എണ്ണ തേച്ച്‌ എന്നും രാത്രി പോവും. പിന്നെ പുലര്‍ച്ചയ്ക്കാ വരവ്‌. കയ്യില്‌ ഒരു ഭാണ്ഡകെട്ടിണ്ടാവും.".

"അ കള്ളന്‍ നിന്റെ വീട്ടില്‌ കക്കാന്‍ വരില്ലേ?.".
" ഏയ്‌. വന്നാലും കാര്യില്ല്യ.എന്റെ ചേട്ടനും ഞാനും കരാട്ടേ പഠിച്ചിട്ടിണ്ട്‌.".
"നിനക്ക്‌ അല്ലെകിലും ബ്രൂസിലീടെ ഒരു കട്ട്‌ണ്ട്‌.".
" അതേയ്‌ നീ പറഞ്ഞാവിശ്വസിക്കില്ല്യ, അതാ ഞാന്‍ പറയാഞ്ഞേ, ഞാനെ, ബ്രൂസിലീടെ പുനര്‍ജന്മാണത്രേ.  വീടിന്റടുത്തുള്ള ഒരു ചേട്ടനും പറഞ്ഞു.ഞാന്‍ ജനിച്ചതും, ബ്രൂസിലി മരിച്ചതും 1973 ലാണ്‌.".
"ഞാനും 1973 തന്ന്യാ". ആഹ്ലാദത്തോടെ ഞാന്‍ പറഞ്ഞു.
"എന്താ ഗുണം. നിനക്ക്‌ എന്റത്ര ഇടിക്കാന്‍ അറിയില്ലല്ലോ" എന്നു പറഞ്ഞ്‌ അവനെന്റെ വയറ്റില്‍ ചെറിയ ഒരിടിയും തന്നപ്പോള്‍ എനിക്കെല്ലാം സമ്മതിക്കേണ്ടിവന്നു.

തിരിച്ച്‌ ക്ലാസ്സിലേക്ക്‌ നടക്കുമ്പോള്‍ ഒരു കാര്യം ഷൈജനോട്‌ പരഞ്ഞുതീര്‍ത്തപ്പോഴാണ്‌ എനിക്കു ആശ്വാസമായത്‌.- "അതേയ്‌, വേറാരോടും പറയണ്ട,ഇന്നാളൊരൂസം,ഞാന്‍ ഒറ്റക്ക്‌ മുറ്റത്ത്‌ നിക്കായിരുന്നൂട്ടാ, അപ്പ്‌ളേ, ഒരു ഹെലികോപ്റ്ററ്‌ മോളീക്കൂടെ വരണ്‌ കണ്ടു.
എന്റെ കയ്യില്‌ ഒരു കവണ ഇണ്ടാര്‍ന്നു. ഞാന്‍ ഒരു വല്യേ കല്ല്‌ വച്ച്‌ ഇള്ള ശക്തി ഒക്കെ എടുത്ത്‌ അതിന്റെ നേരെ ഒറ്റ അലക്കാ അലക്കി. കൊള്ളില്ല്യാന്നാ വിചാരിച്ചത്‌. എനിക്ക്‌ അത്ര ഉന്നം ഒന്നും ഇല്ല്യാട്ടാ.
കൊര്‍ച്ച്‌ കഴിഞ്ഞപ്പ്‌ളേ, ഠേ!! എന്നൊരു ശബ്ദം. ആകെ പൊക. ഞാന്‍ വേഗം വീട്ടിലിക്ക്‌ ഓടിപ്പോയി.സത്യം!. ഞാനിത്‌ ആരോടും പറഞ്ഞില്ല. നീയ്യും ആരോടും പറയണ്ടാട്ടാ".
Related Posts with Thumbnails