സ്വാഗതം .സുധീര്‍.

26.9.08

സ്കൂള്‍ കഥകള്‍-3. -ഏഴിലം പാല

25 വര്‍ഷങ്ങള്‍ക്കുമുന്‍പാണ്‌. അന്ന്‌ ഞാന്‍ പനംകുറ്റിച്ചിറ യു. പി. സ്കൂളില്‍ അഞ്ചില്‍ പഠിക്കുന്നു. സ്കൂളിന്റെ കിഴക്കെ ഭാഗത്തുള്ള വീടിന്റെ പറമ്പില്‍ അതിര്‍ത്തിയോടു ചേര്‍ന്ന്‌ ഒരു വലിയ മാവുണ്ടായിരുന്നു.
ഒരു ദിവസം ഉച്ചക്ക്‌ ഇന്റര്‍വെല്‍ സമയത്ത്‌ ഞാന്‍ ബൈജുവിനോട്‌ പറഞ്ഞു.
"ഇന്നലെ രാത്രി നല്ല കാറ്റ്‌ വിശീട്ടിണ്ട്‌ നമുക്ക്‌ കണ്ണി മാങ്ങ പെറക്കാന്‍ പൂവ്വാ..".
"റെഡീ വണ്‍.. ,റ്റു..,ത്രീ..".
ഒന്നാം ക്ലാസിന്റെ പിന്നിലാണ്‌ പ്രസ്തുത സ്ഥലം. ഒന്നാംക്ലാസിന്റെ ഉള്ളിലൂടെ ജനല ചാടി പോയാല്‍ തരക്കേടില്ല എന്നു തോന്നിയ   ഞങ്ങള്‍ മൂന്നു നാലു പേര്‍ അടങ്ങിയ  ആ റേസിംഗ്‌ റ്റീം ഒന്നാം ക്ലാസില്‍ കുതിച്ചെത്തിയപ്പോള്‍ അവിടെ അതാ ഒരു ഘോര സങ്കട്ടനം നടക്കുന്ന കാഴ്ചയാണ് കണ്ടത് ..
ഒന്നാം ക്ലാസിലെ കുഞ്ഞന്മാരൊടൊക്കെ പരമ പുച്ഛമായിരുന്നു ഞങ്ങള്‍ അഞ്ചാം ക്ലാസ്സിലെ 'സീനിയേര്‍സ്‌'കാര്‍ക്കെങ്കിലും, ഞങ്ങള്‍ ഉത്തരവാദിത്വത്തോടെ ഉടന്‍ അവിടെ ബ്രേയ്ക്കിട്ട്‌ നിര്‍ത്തി.
"ആരാണ്ടാ അലമ്പ്‌ ഇണ്ടാക്കണേ" എന്നും ചോദിച്ച്‌ , ഞങ്ങള്‍ ചേട്ടന്മാര്‍ ആ 'നസീറിനെയും ജയനെയും' കോളറില്‍ പിടിച്ച്‌ മാറ്റി. വേര്‍പ്പെട്ട രണ്ടും പിപ്പിരി..പീ എന്നു കരയാന്‍ തുടങ്ങിയപ്പൊ ഞാന്‍ പതുക്കെ ജനല ചാടി പതുങ്ങി ഇരുന്നു..
ഒരു മിനിറ്റ്‌ കഴിഞ്ഞപ്പൊള്‍ കരച്ചില്‍ കെള്‍ക്കാനില്ല എന്നുറപ്പ് വരുത്തിയ ഞാന്‍  തലപൊക്കി നോക്കിയപ്പോളതാ എന്റെ കൂടെ ഉണ്ടായിരുന്ന ബൈജുവും മനോജും ബാബുവും ബഞ്ചിനു മുകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും തികഞ്ഞ അഭ്യാസികളെ പ്പോലെ ചാടി മറിയുന്നു. "ഇതെന്താദ്‌"എന്ന മട്ടില്‍ കരച്ചിലുകാരടക്കം എല്ലാരും ആരാധനയൊടെ നോക്കി നില്‍ക്കുന്നുണ്ട്‌. ഇടക്കിടക്ക്‌ സൈക്കിള്‍ചവിട്ട്‌ കൂത്തുകാരെപ്പോലെ കൈകള്‍ കുത്തിമറയുന്നു. അഭ്യാസക്കാഴ്ച്ചക്ക്‌ വേണ്ടത്ര സഹായം നല്‍കി കൊണ്ട്‌ ബാബു കാണികളെ പിടിച്ചു മാറ്റി ഒതുക്കി നിര്‍ത്തുന്നുണ്ട്‌.
അവര്‍ അങ്ങിനെ ഷൈന്‍ ചെയ്യുന്നതു കണ്ടപ്പോള്‍ എന്നിലെ അഭ്യാസിയും വെറുതെയിരുന്നില്ല. ഫുഡടിച്ചത്‌ മുഴുവന്‍ ദഹിച്ചു എന്ന് ഉറപ്പു വരുത്തി, കാണികളെയൊക്കെ ഒന്നുകൂടി നോക്കിയശേഷം, 'ഇതൊന്നും നിങ്ങള്‍ക്കൊന്നും കൂട്ട്യാ കൂടില്ല്യാട്ടാ പിള്ളേരേ,വല്ലതും നാലക്ഷരം പഠിക്കാന്‍ നോക്ക്‌' എന്നും പറഞ്ഞ്‌ ഞങ്ങള്‍ ജനല്‍ താണ്ടി .മാങ്ങക്കായി വേലിക്കരികെ മാവിന്‍ പക്ഷെ , ചുവട്ടിലെത്തിയപ്പോഴെക്കും മാങ്ങയൊക്കെ ആമ്പിള്ളേര്‍ കൊണ്ടുപോയിരുന്നു. അപ്പുറത്തെ വീട്ടിലെ വേലക്കാരത്തി തള്ള( ഫിലോമിനക്ക്‌ ദ്യേഷം പിടിച്ച പോലെയുള്ള ലുക്കുള്ള ) വേലിക്കലേക്കും നോക്കി കൈ പുറകില്‍ കെട്ടി നില്‍പ്പുണ്ട്‌. മാത്രമല്ല ,മാള അരവിന്ദന്‍ പറഞ്ഞപോലെ ഒരു 'ശശ്മാന മൂകത'അവിടെ കളിയാടിയിരുന്നു.
'നീ ക്ലാസ്സ്‌ ലീഡര്‍ അല്ലേ? ആ തള്ളയോട്  ചോദിച്ചു നോക്ക്‌ മാങ്ങ കിട്ടും .ഇന്നാളൊരുദിവസം എനിക്ക്‌ 'കിട്ടി'.

ബാബു നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ പതുക്കെ വേലിക്കരികെ ചെന്ന് ചോദിക്കാന്‍ തുടങ്ങിയതു മാത്രം ഒോര്‍മ്മയുണ്ട്‌. പിന്നെ നൊക്കിയപ്പോള്‍ എല്ലാവരുടെയും പിന്നില്‍ ഞാനും ഓടുന്നതാണ്‌ കണ്ടത്‌. മാങ്ങകിട്ടാത്ത നിരാശ തീര്‍ക്കാന്‍ ഞങ്ങള്‍ക്ക്‌ സ്കൂള്‍ കോമ്പൌണ്ടിന്റെ വടക്കു കിഴക്കു മൂലക്ക്‌ വേലിക്കരികെയുള്ള ഏഴിലം പാലമരത്തെയാണ്‌ കിട്ടിയത്‌. അതാവുമ്പോ ആര്‍ക്കും പരാതിയില്ലല്ലോ. മരത്തില്‍ മാങ്ങയില്ലാത്തതിനാല്‍ ഉന്നം തെറ്റുന്ന പ്രശ്നവുമില്ല. തുരു തുരെ കല്ലുകള്‍ പ്രസ്തുത പാലമരം എട്ടു വാങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത് .

'കണ്ടാ.. കണ്ടാ.. യക്ഷീടെ ചോര വരുന്നത്‌ കണ്ടാ.!!'
'അതാ മരത്തിന്റെ പശയാടാ.'

അപ്പോള്‍ എതോ ഒരു അരസികന്‍ പറഞ്ഞു- 'കല്ലെറിഞ്ഞവരൊക്കെ പെട്ടു മക്കളേ,.ഇന്നു വെള്ളിയാഴ്ചയാ.പാലപൂത്ത ദിവസൂം.. നന്നായിട്ടുണ്ട്‌..!!. യക്ഷി വരണ ദിവസാണ്‌ വെള്ളിയാഴ്ച'.

ഞങ്ങളാരും അത്‌ വിശ്വസിച്ച ഭാവം നടിച്ചില്ല അഥവാ വിശ്വസിക്കാത്ത ഭാവം നടിച്ചു!!. മനോജിനും സുഭാഷിനും പേടിയില്ലെങ്കില്‍ പിന്നെ 5 എ യില്‍ ലീഡര്‍ ആയ   എനിക്കാണോ യക്ഷിയെ പേടി?
'മാങ്ങയുള്ള മാവിനേ ഏറുകിട്ടൂ' എന്ന പഴംചൊല്ലിനെ പുച്ഛിച്ചുതള്ളിക്കൊണ്ട്‌ ഞാനും പാലമരത്തെ ലക്ഷ്യമാക്കി കല്ലെറിയാന്‍ തുടങ്ങി.

...പിറ്റേന്നു ശനിയാഴ്ച. രാവിലെ ഡയറിയില്‍ നിന്നും മോരുവാങ്ങി സ്കൂളിനു മുന്നിലൂടെയണ്‌ ഞാന്‍ വീട്ടിലേക്കു വന്നത്‌ . വഴിയില്‍ ആള്‍ സഞ്ചാരം കുറവായിരുന്നു. സ്കൂളിനു മുറ്റത്തെത്തിയപ്പോള്‍ എനിക്ക്‌ പാലച്ചുവട്ടിലേക്ക്‌  90  ഡിഗ്രിയില്‍  തല മാത്രം തിരിച്ചു  നോക്കാതിരിക്കാനായില്ല. അവിടെ കണ്ട ആ കാഴ്ച എന്നെ ഞെട്ടിച്ചുകളഞ്ഞു!!

..പാലപ്പൂക്കള്‍ നിറയെ വീണുകിടക്കുന്നപാലച്ചുവട്ടില്‍ വെള്ളവസ്ത്രം ധരിച്ച ഒരു സ്ത്രീരൂപം !!.
പെരുവിരലില്‍ നിന്ന്‌ ഒരു തരിപ്പു കേറിയപോലെ തോന്നി.സര്‍വശക്തിയുമെടുത്‌ ഓടാനൊരുങ്ങവേ പിന്നില്‍ നിന്നും ഒരു വിളി." കുട്ട്യേ.. പൂയ്യ്‌...".
പേടി മാറാന്‍ ഒരു ശ്ലോകമുണ്ടെന്ന് പ്രദീപ്‌ പറഞ്ഞു കേട്ടിട്ടുണ്ട്‌. ആ ശ്ലോകം എനിക്കെന്തുകൊണ്ടോ തീരെ ഇഷ്ടമല്ലായിരുന്നെങ്കിലും പാടാതെ മറ്റു മാര്‍ഗമുണ്ടായിരുന്നില്ല.
'അര്‍ജുനന്‍,പല്‍ഗുണന്‍, പ്രാന്തന്‍ കരടിയും....'
എന്നുജപിച്‌ കണ്ണടച്ചുകൊണ്ടോടിയതുകൊണ്ട്‌ ഞാന്‍ വേഗം വീടെത്തി. മോരിന്റെ പകുതി പക്ഷേ, വീടെത്തിയില്ല!

ഞാന്‍ അയ്യപ്പസ്വാമീടെ ഫോട്ടോയുടെ തൊട്ടരികിലുള്ള ജനലിനരുകില്‍ കണ്ണടച്ചു കിടന്നു. കൈ ജനലിന്റെ ഇരുമ്പു കമ്പിയിലും പിടിച്ചു (പേടിച്ചിട്ടൊന്നുമല്ല.ചുമ്മാ ഒരു ധൈര്യത്തിന്‌!). അമ്മ മോരുകടക്കാരനെ ചീത്ത പറയുന്നതു കേട്ടുകൊണ്ട്‌ ഞാന്‍ പതുക്കെ മയങ്ങി.

ഞായര്‍ കഴിഞ്ഞു തിങ്കളാഴ്ച സ്കൂളിലെത്തിയത്‌ സ്വല്‍പം നേരെത്തെയായി. തലേ ദിവസത്തെ മഴയില്‍ നനഞ്ഞ്‌ റോഡില്‍ വീണു കിടക്കുന്ന മണം പോയിട്ടില്ലാത്ത പാലപ്പൂക്കളില്‍ ചവിട്ടി സ്കൂള്‍ മതിലിനടുത്തെത്തി. കുട്ടികള്‍ അധികം പേര്‍ വന്നു തുടങ്ങിയിട്ടില്ല.. മാവിഞ്ചുവട്ടില്‍ അടിച്ചുവൃത്തിയാക്കിക്കൊണ്ട്‌ 'ഫിലോമിനത്തള്ള' മതിലിനരികെ മാറി നില്‍പുണ്ട്‌.
'കുട്ട്യേ,...പൂയ്യ്‌....'.
'ഫിലോമിനത്തള്ള' ആണ്‌.
ഉടുത്തിരുന്ന വെള്ളമുണ്ടിന്റെ കോന്തലയില്‍ നിന്ന് എന്തോ എടുത്ത്‌ നീട്ടികൊണ്ട്‌ അവര്‍ പറഞ്ഞു.
"എന്തേ കുട്ട്യേ ഞാന്‍ വിളിച്ചപ്പോ മിനിഞ്ഞാന്ന് ഓടിപ്പോയത്‌?..ഇതു തരാനാ വിളിച്ചത്‌..".
ഒരു മാമ്പഴമായിരുന്നു അത്‌ .
വാങ്ങി മണത്തുനോക്കിയപ്പോള്‍ അതിന്‌ പാലപ്പൂവിനേക്കാള്‍ മണമുണ്ടായിരുന്നു....
Related Posts with Thumbnails