സ്വാഗതം .സുധീര്‍.

7.1.07

വിയ്യൂര്‍ വിശേഷങ്ങള്‍.

സാംബശിവന്റെ ഭാഷയില്‍ പറഞ്ഞാല്‍ , തൃശ്ശിവപെരൂരില്‍ നിന്ന്‌5 കിലോമീറ്റര്‍ വടക്കോട്ടു മാറി സ്ഥിതി ചെയ്യുന്ന വിയ്യുര്‍ ഗ്രാമത്തെ രണ്ടായി വിഭജിച്ചു കൊണ്ട്‌ഷൊര്‍ണൂര്‍ റോഡ്‌ തെക്കുവടക്കായി നീണ്ട്‌ കിടക്കുന്നു.

വടക്കേയറ്റത്ത്‌ ശിവക്ഷേത്രവും തെക്ക്‌ മണലാര്‍ക്കാവ്‌ ക്ഷേത്രവും ഇതിനു നടുക്കായി വിയ്യുര്‍ പള്ളിയും ഉണ്ടെങ്കിലും വടക്കെയറ്റത്തുള്ള സെന്റ്രല്‍ ജയിലാണ്‌ വിയ്യൂരിന്റെ പേര്‌ പ്രശസ്തമാക്കിയത്‌.

തൃശ്ശൂര്‍ കോര്‍പ്പറേഷനായതോടെ ഇവിടത്തെ ജനസാന്ദ്രത വളരെ വര്‍ദ്ധിച്ചിരിക്കുന്നു. ഗവ: എഞ്ചിനീയറിംഗ്‌ കോളേജ്‌,വിമല കോളേജ്‌, ആകാശവാണി, എന്നിവ തൊട്ടടുത്ത്‌ കിടക്കുന്നു. വിപുലമായ ഗ്രന്ഥസമ്പത്തുള്ള ഒരു ഗ്രാമീണ വായനശാലയും വിയ്യൂരുണ്ട്‌.
(ചുമ്മാതല്ല അഴിക്കോടും,പവനനും ഒക്കെ വിയ്യുര്‍ വാസികളായത്‌.) .

പണ്ട്‌ അര്‍ജ്ജുനന്‍ വില്ലുകുത്തി ചാടുകയുണ്ടായത്രെ.
കുത്തിയത്‌ വടക്കുന്നാഥന്‍ ക്ഷേത്രാങ്കണത്തിലും, വന്നുവീണത്‌ വിയ്യൂര്‍ ശിവക്ഷേത്രത്തിലും !.

ഈ രണ്ട്‌ സ്ഥലങ്ങളേയും തമ്മില്‍ ബന്ധിപ്പിച്‌ ഒരു ചാപം(വില്ല്) വരച്ചാല്‍ കിട്ടുന്ന ഇടമാണ്‌ വില്‍ വട്ടം- ഞങ്ങളുടെ പഞ്ചായത്ത്‌.

വില്ലൂരിയ സ്ഥലമത്രെ വില്ലൂര്‍.പിന്നെയത്‌ വിയ്യൂരായി!!.
( വന വാസകാലത്‌ പാണ്ഡവരുടെ മുഖ്യ ഹോബി ഇങ്ങനെ സ്ഥലനാമീകരണത്തിന്‌ പാത്രീഭൂതരാകുക എന്നതായിരുന്നുവത്രെ.).

ഞങ്ങള്‍ വിയ്യൂര്‍ക്കാരുടെ ദേശീയോത്സവമെന്ന്‌ മണലാര്‍ക്കാവ്‌ വേല.

തുലാമാസത്തിലെ തിരുവോണം നളിലെ പോത്തോട്ടം വേലയാഘോഷതിന്റെ നാന്ദി കുറിക്കുന്നു.പഴയ കാര്‍ഷിക സംസ്കാരത്തിന്റെ ഭാഗമായിരുന്നു ഈ ആചാരം.

ധനുമാസത്തിന്റെ അവസാനവാരത്തിലെ പറയെടുപ്പിന്റെ മേളമാണു പൂരത്തിന്റെ കേളികൊട്ട്‌. മണലാര്‍ക്കാവ്‌` വേലയെ വിയ്യൂര്‍ പൂരം എന്നും, വിയ്യൂര്‍കാവടിയെന്നും അഭിരുചിക്കനുസരിച്‌ ചിലര്‍ വിളിക്കാറുണ്ട്‌.

പത്തിലധികം അരുന്ന വിഭാഗക്കാരുടെ കാവടികളിലൊന്നിലും ബാന്റ്‌ വാദ്യം ഉണ്ടാവില്ല എന്നത്‌ പ്രത്യേകത. മത്സരാടിസ്ഥാനത്തിലല്ല കാവടി ആഘോഷിക്കുന്നത്‌.

എങ്കിലും ആരോഗ്യകരമായ ചെറിയൊരു മത്സരം ഇല്ലാതില്ല.
പൊതുവെ എല്ലാ വിഭാഗക്കാറും അച്ചടക്കം പാലിക്കുന്നു എന്നു പറയാം.

(കത്തിക്കുത്ത്‌, തൊഴുത്തില്‍ കുത്ത്‌ ഇവയൊന്നും ഇല്ല. വെള്ളമടിച്ചാല്‍ ചാലില്‍ കിടക്കണം.അല്ലാതെ അടികൂടാന്‍ പോകരുത്‌ എന്നാണ്‌ വിയ്യൂരിലെ വേലദിന മദ്യപന്മാരുടെ പോളിസി.) .

തുടരും...
Related Posts with Thumbnails