സ്വാഗതം .സുധീര്‍.

20.2.07

ഒരു പട്ടത്തിന്റെ കഥ

എന്റെ ' സ്കൂള്‍ കഥകള്‍-1 ' എന്ന പോസ്റ്റിന്റെ' കമന്റായി ഒരു സുഹൃത്ത്‌, ഗുരുനാഥന്‍ മാരോടു എനിക്ക്‌ ബഹുമാനക്കുറവുണ്ടോ എന്നു സംശയം പ്രകടിപ്പിച്ചിരിക്കുന്നു.
സത്യമായും ഇല്ല്യട്ടോ. മാതാപിതാക്കളും ഗുരുക്കന്മാരേയും ദൈവതുല്യരായി തന്നെയാണ്‌ കാണേണ്ടത്‌.

കമന്റ്‌ വായിച്ചപ്പോള്‍ താഴെപറയുന്ന കാര്യം ഒരു പോസ്റ്റായി എഴുതാന്‍ തോന്നി.ഈ പോസ്ട്‌ എന്റെ ഗുരുക്കന്മാര്‍ക്കും, മാതാപിതാക്കള്‍ക്കും സമര്‍പ്പിക്കുന്നു.

'തനിയാവര്‍ത്തന'ത്തിലെ ബാലന്‍ മാഷ്‌ കുട്ടികളോട്‌ പറയുന്ന ഒരു കഥയുണ്ട്‌. അതിങ്ങനെ-ഒരിക്കല്‍,. ഒരിടത്ത്‌, ഒരു സുന്ദരന്‍ പട്ടം ഉണ്ടായിരുന്നു.
കുട്ടി എന്നും പട്ടത്തിനെ ആകാശത്ത്  പറത്തും. അതങ്ങനെ വിശാലമായ നീലാകാശത്ത്‌ പറന്നു കളിക്കും..., ഇളം കാറ്റേറ്റ്‌, ഇളം വെയിലേറ്റ്‌...
ഒരിക്കല്‍,പട്ടം ആകാശത്ത്‌ വച്ച്‌ ഒരു സുന്ദരി തത്തയെ കണ്ടുമുട്ടി,അവര്‍ കൂട്ടുകാരായി. തത്ത നമ്മുടെ പട്ടത്തിനോട്‌ പറഞ്ഞു .
" നീ എത്ര സുന്ദരനും കരുത്തനുമാണ്‌. നിനക്കിനിയും ദൂരത്തേക്കു പറക്കാമല്ലോ?".
പട്ടം പറഞ്ഞു.
"പക്ഷേ എന്റെ വാലില്‍ ഒരു നൂലുണ്ട്‌. താഴെ ഒരാള്‍ എന്നെ മുറുക്കെ പിടിച്ചിട്ടുണ്ട്‌.എനിക്കു ഇനിയും ദൂരേക്കു പറക്കന്‍ പറ്റില്ല. ഇടക്കിടക്കു താഴേക്കു പിടിച്ചു വലിച്ച്‌ എന്നെ ശല്യപ്പെടുത്തും ".
അപ്പോള്‍ തത്തമ്മ പറഞ്ഞു.
"നിനക്കു തനിയെ  പറക്കാന്‍ പറ്റുമല്ലോ . നല്ല കാറ്റുണ്ടല്ലോ. ഈ ചരടിന്റെ ആവശ്യമില്ല.".
പട്ടത്തിന്‌ അത്‌ ശരിയെന്നു തോന്നി.പട്ടം കാറ്റിലൂടെ മുകളിലെക്കു പറക്കാന്‍ തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ നൂലിന്റെ അറ്റമായി. താഴെ കുട്ടി പട്ടത്തിനെ താഴേക്കു വലിച്ചെങ്കിലും പട്ടം അതു ശ്രദ്ധിക്കാതെ മുകളിലേക്ക്‌ പറക്കാന്‍ ശ്രമിച്ചു.ഒടുവില്‍ എന്തുണ്ടായി. ചരടു പൊട്ടിച്ച്‌ പട്ടം മുകളിലേക്ക്‌ പോയി.ആദ്യം നല്ല രസമായിരുന്നു. പിന്നെ കാഴ്‌ചകള്‍ കണ്ട്‌ പറക്കാന്‍. കുറച്ചു കഴിഞ്ഞ്‌ താഴേക്കു വരാന്‍ നൊക്കിയെങ്കിലും പട്ടത്തിന്‌ അതിനു കഴിഞ്ഞില്ല.പട്ടം ഉയര്‍ന്നുയര്‍ന്ന്‌ കാടില്‍ വട്ടം ചുറ്റി,ചുറ്റി.കൊടുങ്കാറ്റില്‍ പെട്ട പട്ടം ഒടുവില്‍ കീറിപ്പോയി...

ബാലന്‍ മാഷ്‌ കുട്ടികളോട്‌ പറയുന്നു. കുട്ടികളെ, നിങ്ങള്‍ ഈ പട്ടത്തിനെ പോലെയാണ്‌. താഴെനിന്ന്‌ ചരടില്‍ പിടിച്ച്‌ നിയന്ത്രിക്കുന്ന കുട്ടി നിങ്ങളൂടെ മാതാപിതാക്കളേയും ഗുരുനാഥന്മാരേയും പോലേയാണ്‌.
നിങ്ങളുടെ സന്തോഷത്തിനു വേണ്ടി നിങ്ങളുടെ കുതിപ്പിനൊപ്പം നല്ലകാറ്റുള്ള  ദിശയും സമയവും നോക്കി അവര്‍ നൂല്‌ അയച്ചുവിടും . കാറ്റിന്റെ ഗതിക്കനുസ്സരിച്ച്‌ ചിലപ്പോള്‍ താഴേക്കു വലിക്കും.
പട്ടം ഉയര്‍ന്നുയര്‍ന്ന്‌ പറക്കുന്നതുകാണാനാണ്‌ താഴെനില്‍ക്കുന്ന ആള്‍ക്കുമിഷ്ടം. എന്നാല്‍, സ്നേഹത്തിന്റെ, കരുതലിന്റെ, ഒരു നൂലും പിടിച്ചു്‌ നിയന്ത്രിക്കാന്‍ താഴെ നില്‍ക്കുമെന്നു മാത്രം...

ഈ കഥ വര്‍ഷങ്ങള്‍ക്കുമുന്‍പ്‌  കേട്ടപ്പോള്‍, കണ്‍കോണില്‍ ഒരു നനവ്‌ ഞാനറിഞ്ഞിരുന്നു.....

17.2.07

സ്കൂള്‍ കഥകള്‍-2. ഒരു കളവും 41 കള്ളങ്ങളും.



ഞാനന്ന്‌ നാലാം ക്ലാസ്സിലോ മറ്റോ ആയിരുന്നു.
ഒരു സുപ്രഭാതത്തില്‍ പള്ളിക്കൂടത്തിലെത്തിയ എന്നെ എതിരേറ്റത്‌,
"നമ്മള്‍ടെ സ്കൂളില്‍ കള്ളന്‍ കടന്നു.!", എന്ന വാര്‍ത്തയാണ്‌.
ടീച്ചര്‍മാരും,മാഷുമാരും സ്റ്റാഫ്‌ റൂമിനടുത്തും മറ്റും നിന്ന്‌ ഗംഭീര ചര്‍ച്ചയിലാണ്‌.
"ഭാഗ്യം! കാര്യയിട്ട്‌ ഒന്നും പോയിട്ടില്ല്യാന്നാ തോന്നണെ മാഷേ",
എന്നൊക്കെ പറയുന്നുണ്ട്‌.
ഓഫീസ്‌ മുറിയുടെ മുന്നിലും, അവിടെയുമിവിടേയും കുട്ടികള്‍ കൂടി നില്‍ക്കുന്നുണ്ട്‌.
"ഇന്നലെ രാത്ര്യാത്രേ കള്ളന്‍ കടന്നത്‌. പോലീസ്‌ ഇപ്പ്പ്പൊ വരും. സംശയിള്ളോരെ ഒക്കേ പിടിച്ചോണ്ടോവും".

"അതിന്‌ ഞാന്‍ ഇന്നലെ സ്കൂളില്‌ക്ക്‌ വന്നിട്ടില്യല്ലോ. എനിക്കേ പന്യാര്‍ന്നു.".
"വന്നില്ല്യേ? എന്നാല്‍  നീ പെട്ടു മോനേ..!"

ജനലിന്റെ ഉള്ളിലൂടെ എത്തിനോക്കി തിരിച്ചു വന്ന രാജു പരഞ്ഞു- "ഓഫീസ്‌ മുറീലെ അലമാര മറിഞ്ഞ്‌ കിടക്കിണ്ട്‌. ചിലപ്പോ കള്ളന്‍ അരകൊല്ല പരീക്ഷേടെ ഉത്തരപേപ്പൊറൊക്കെ എടുത്തു കൊണ്ടോയീണ്ടാവും.".
" നിന്റെ പേപ്പര്‍ ചെലെപ്പൊ കൊണ്ടോയീണ്ടാവും. അതില്‍ത്തെ കോഴിമുട്ട പുഴുങ്ങിതിന്നാലോ.".
ഓഫിസിന്‌ തൊട്ടപ്പുറത്ത്‌ ഏഴാം ക്ലാസ്സാണ്‌. വിരലടയാളം വല്ലതുമുണ്ടെങ്കില്‍ മായാതിരിക്കാനായി ആ ക്ലാസ്സിലുള്ള ചേട്ടന്മാര്‍ വരാന്തയില്‍ ചവിട്ടാതെ,(വിയറ്റ്‌നാം കോളനി എന്ന സിനിമയില്‍ ഇന്നസെന്റ്‌ ഇത്‌ അനുകരിച്ചിട്ടിട്ടുണ്ട്‌.) ചവിട്ടുപടിയില്‍ നിന്ന്‌ അഭ്യാസികളെപ്പോലെ ക്ലാസ്സിലേക്ക്ക്ക്‌ കാലുകള്‍ നീട്ടിവച്ചു കേറുന്നത്‌ നോക്കിനില്‍ക്കുമ്പോഴാണ്‌ പുതിയ ന്യൂസെത്തിയത്‌.-
"ഒരു സാധനം അവിടെ ചാലില്‍ കെടുക്കുണൂ.കള്ളന്‍ ഇട്ടതാത്രെ".
"ഞാന്‍ ഇല്ല്യ. വല്ല ബോംബാവും".
" ബോംബൊന്നും ആവില്ല്യ.അതെന്തിന ചാലില്‍ ഇടണേ.ഒഫീസ്‌ സ്റ്റാഫ്‌ റൂമില്‍ അല്ലെ   വയ്ക്കാ.  ഇത്‌ കള്ളന്റെ കയ്യീന്ന്` വീണു പോയതാവും."
.നിമിഷ നേരം കൊണ്ട്‌ ഞങ്ങളെല്ലാവരും സ്കൂളിന്റെ അതിര്‍ത്തിയിലെ മതിലിനോട്‌ ചേര്‍ന്ന്‌ ചാലിനടുത്തെത്തി. ആ ചാലിന്റെ അപ്പുറത്ത്‌ ഒരു ഒരു ബാര്‍ ഹോട്ടല്‍ ആയിരുന്നു.
(അതിന്റെ 100 മീറ്ററിനുള്ളില്‍ തന്നെയായിരുന്നു എടക്കുന്നി ക്ഷേത്രവും!. ബാര്‍ ഇപ്പോഴും അവിടെ ഉണ്ടോ ആവോ?).
ചാലില്‍ നോക്കിയപ്പോള്‍ കറുത്തൊരു സാധനം കിടക്കുന്നുണ്ട്‌..
"ദിദെന്തൂട്ടണ്ടാ സാധനം?".
"ഇതൊരു മൈക്രോസ്കോപ്പാണല്ലോ".
"അദെന്തൂട്ട്‌ കോപ്പാ?".
" ഇത്‌ ആകാശത്തേക്ക്‌ നോക്ക്ക്കണ സാധനണ്‌. നമുക്കത്‌ പഠിക്കാന്‍ ഇല്ല്യ.ശാസ്ത്രജ്ഞന്‍   മാരാണ് അത് നോക്ക്വാ "-
"അപ്പൊ ശാസ്ത്രജ്ഞന്‍ ആണോ  കട്ടത്?"
 "ഇന്നാളു സയന്‍സ്  ടീച്ചര്‍ ഇതിലൂടെ മേശപ്പുറത്തു   ഉള്ളിതൊലി നോക്കണ കണ്ടു ഞാന്‍ ."
"ഉള്ളി തൊലി അല്ലാതെ നോക്കിയാലും കാണും. സൂക്ഷിച്ചു നോക്കിയാ മതീടാ."
"ഇതെടുക്കാനാ കള്ളന്‍ വന്നെ?".
"അവശ്യം കഴിഞ്ഞ്‌ കളഞ്ഞിട്ട്‌ പോയതാവും."
എന്നിലെ അപസര്‍പ്പകന്‍ ഉണര്‍ന്നു. കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ ഞാന്‍ തൊണ്ടി മുതലിനടുത്തേക്ക്‌ നടന്നു.പക്ഷേ ചാലിനടുത്ത്‌ കുറ്റിചെടികള്‍ക്കിടക്ക്‌ കുപ്പിചില്ലുകള്‍ക്കൊപ്പം സര്‍പ്പങ്ങളും ഉണ്ടായാലൊ എന്നോര്‍ത്തപ്പോള്‍ അപസര്‍പ്പകനെ ഉറക്കി.
അപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞു.-"നീ അതിന്റെ അട്‌ത്തേക്ക്‌ പോണ്ടാ.പോലീസ്‌ നായ വന്നാലിണ്ടല്ലോ, മണം പിടിച്ച്‌ കള്ളനെ പിടിക്കും.അപ്പൊ നമുക്ക്‌ കള്ളനെ കാണാം.".
"അതൊക്കെ സിന്മേലല്ലേ".

"അല്ലടാ സുധീറേ. അതേയ്‌, എന്റെ വീടിനടുത്ത്‌ വീട്ടില്‍ ഒരു കള്ളന്‍  താമസിക്കിണ്ട്‌. അയാള്‍ കറുത്ത ഡ്രെസ്സിട്ട്‌ മേലൊക്കെ എണ്ണ തേച്ച്‌ എന്നും രാത്രി പോവും. പിന്നെ പുലര്‍ച്ചയ്ക്കാ വരവ്‌. കയ്യില്‌ ഒരു ഭാണ്ഡകെട്ടിണ്ടാവും.".

"അ കള്ളന്‍ നിന്റെ വീട്ടില്‌ കക്കാന്‍ വരില്ലേ?.".
" ഏയ്‌. വന്നാലും കാര്യില്ല്യ.എന്റെ ചേട്ടനും ഞാനും കരാട്ടേ പഠിച്ചിട്ടിണ്ട്‌.".
"നിനക്ക്‌ അല്ലെകിലും ബ്രൂസിലീടെ ഒരു കട്ട്‌ണ്ട്‌.".
" അതേയ്‌ നീ പറഞ്ഞാവിശ്വസിക്കില്ല്യ, അതാ ഞാന്‍ പറയാഞ്ഞേ, ഞാനെ, ബ്രൂസിലീടെ പുനര്‍ജന്മാണത്രേ.  വീടിന്റടുത്തുള്ള ഒരു ചേട്ടനും പറഞ്ഞു.ഞാന്‍ ജനിച്ചതും, ബ്രൂസിലി മരിച്ചതും 1973 ലാണ്‌.".
"ഞാനും 1973 തന്ന്യാ". ആഹ്ലാദത്തോടെ ഞാന്‍ പറഞ്ഞു.
"എന്താ ഗുണം. നിനക്ക്‌ എന്റത്ര ഇടിക്കാന്‍ അറിയില്ലല്ലോ" എന്നു പറഞ്ഞ്‌ അവനെന്റെ വയറ്റില്‍ ചെറിയ ഒരിടിയും തന്നപ്പോള്‍ എനിക്കെല്ലാം സമ്മതിക്കേണ്ടിവന്നു.

തിരിച്ച്‌ ക്ലാസ്സിലേക്ക്‌ നടക്കുമ്പോള്‍ ഒരു കാര്യം ഷൈജനോട്‌ പരഞ്ഞുതീര്‍ത്തപ്പോഴാണ്‌ എനിക്കു ആശ്വാസമായത്‌.- "അതേയ്‌, വേറാരോടും പറയണ്ട,ഇന്നാളൊരൂസം,ഞാന്‍ ഒറ്റക്ക്‌ മുറ്റത്ത്‌ നിക്കായിരുന്നൂട്ടാ, അപ്പ്‌ളേ, ഒരു ഹെലികോപ്റ്ററ്‌ മോളീക്കൂടെ വരണ്‌ കണ്ടു.
എന്റെ കയ്യില്‌ ഒരു കവണ ഇണ്ടാര്‍ന്നു. ഞാന്‍ ഒരു വല്യേ കല്ല്‌ വച്ച്‌ ഇള്ള ശക്തി ഒക്കെ എടുത്ത്‌ അതിന്റെ നേരെ ഒറ്റ അലക്കാ അലക്കി. കൊള്ളില്ല്യാന്നാ വിചാരിച്ചത്‌. എനിക്ക്‌ അത്ര ഉന്നം ഒന്നും ഇല്ല്യാട്ടാ.
കൊര്‍ച്ച്‌ കഴിഞ്ഞപ്പ്‌ളേ, ഠേ!! എന്നൊരു ശബ്ദം. ആകെ പൊക. ഞാന്‍ വേഗം വീട്ടിലിക്ക്‌ ഓടിപ്പോയി.സത്യം!. ഞാനിത്‌ ആരോടും പറഞ്ഞില്ല. നീയ്യും ആരോടും പറയണ്ടാട്ടാ".

2.2.07

അന്തപ്പേട്ടന്റെ ഒരു കാര്യം.!





ലഹരിപ്പുറത്തായാല്‍ നാട്ടുകാരെ മുഴുവന്‍  വീട്ടു പടിക്കൽ വന്നു അസഭ്യം പറയുമെന്നല്ലാതെ ഒരു ദൂഷ്യവും ഇല്ലാത്ത, എന്റെ കുട്ടിക്കാലത്ത്  ഞങ്ങളുടെ നാട്ടിലെ നിരുപദ്രവകാരി ആയ ഒരു സാധൂബീഡിക്കാരൻ ആയിരുന്നു അന്തപ്പേട്ടൻ.മറ്റുസമയത്തൊക്കെ ഇഷ്ടന്‍ സല്‍സ്വഭാവി.

മേല്‍പറഞ്ഞ വികൃതിക്കുള്ള 'പ്രതിഫലങ്ങള്‍' , നാളെയാകാം,മറ്റന്നാളാകം എന്ന്
മടിച്ചുനില്‍ക്കാതെ ചിലര്‍  അപ്പപ്പോളും  കൊടുത്തുപോന്നിരുന്നു.
അന്തപ്പേട്ടന്‍ അവയൊക്കെ സന്തോഷത്തോടെ വാങ്ങി വയ്ക്കും.ഇങ്ങിനെ ഏതാനും പല്ലുകള്‍ നഷ്ടപ്പെട്ടതിന്റെ   വേദനഅന്തപ്പേട്ടന്‍  പുറത്തു കാണിച്ചിരുന്നില്ല .പല്ല് നഷ്ടപ്പെട്ട വിടവ് തീർച്ചയായും മറ്റുള്ളവരുടെ മുന്നില്  അഭിമാനത്തോടെ  കാണിച്ചിരുന്നു.'കടം വാങ്ങിയാലും അടി വാങ്ങിയാലും തിരിച്ചുകോടുക്കരുത്‌' എന്നാണ്‌ ഇഷ്ടന്റെ ഒരു പോളിസി.

അന്തപ്പേട്ടനെ ഓര്‍ത്താല്‍ എനിക്ക് ഓര്‍മയില്‍ അദ്യം കടന്നു വരുന്നത്‌'ബാലരമ'യിലെ ശിക്കാരി ശംഭുവിന്റേതുപോലെ, ദേഷ്യം വരുമ്പോള്‍ നിവരുകയും,പേടിക്കുമ്പോള്‍ താഴേക്കു വളയുകയും ചെയ്തിരുന്നു എന്ന്‌ അസൂയക്കാര്‍ പലരും പറഞ്ഞുപരത്തിയിരുന്ന, പ്രത്യേകമായി നിര്‍മ്മിച്ച  മീശയാണ്‌. അതിനു കണ്ണുപറ്റാതിരിക്കാനുതകുന്ന ഒരു ജാതി മൂക്കും അദ്ദേഹത്തിനുണ്ടായിരുന്നു.


മൂവന്തികള്ളുകുടിക്കുന്ന അവസരത്തില്‍ , അതിലടങ്ങിയിട്ടുള്ള ഈച്ച,ഉറുമ്പ്‌ തുടങ്ങിയ ഹിംസ്ര ജന്തുക്കളെ വായിലെത്തുന്നതിനു മുന്‍പേ അരിച്ചുമാറ്റാനുള്ള ഒരു ഫില്‍ട്ടര്‍ ആയി വര്‍ത്തിച്ചിരുന്നു, പ്രസ്തുത  മീശ , എന്ന വസ്തുത അദ്ദേഹം പലപ്പോഴും നന്ദിയോടെ ഓര്‍മ്മിച്ചിരുന്നു.

അമ്പിളി അമ്മാവനെ പിടിച്ചുകൊടുക്കാമെന്ന്‌ വാഗ്ദാനം ചെയ്തിട്ടുപൊലും 'മാമുണ്ണാന്‍' കൂട്ടാക്കാത്ത കുട്ടിക്കുറുമ്പന്മാരെയും, ചാറ്റല്‍മഴയത്ത്‌ ദിഗംബരരായി ചളിയില്‍ കുത്തിമറിയുന്ന വികൃതികളേയും  പേടിപ്പിക്കാന്‍ നാട്ടിലെ യുവ മ്മമാര്‍ അന്തപ്പേട്ടന്റെ സഹായം തേടാറുണ്ട് .

"അന്തപ്പേട്ടാ, ഈ ചെക്കനെ പിടിച്ചൊണ്ടക്കോട്ടാ.." വടക്കേലെ  മേര്യീച്ചി പറഞ്ഞു..

ഇതു കേട്ട പാതി കേള്‍ക്കാത്ത പാതി   അന്തപ്പേട്ടന്‍ മീശപിരിച്ചുകൊണ്ട്‌ ,ഐതിഹാസികമായ ഒരു പോസ്‌ കാണിച്ചു .പക്ഷേ....,
നിങ്ങള്‍ക്കറിയോ, മീശയുടെ മാഹാത്മ്യം മനസ്സിലാക്കിയിട്ടില്ലാത  ആ പീറ ചെക്കൻ ഒരു ജാതി 'ആക്കി ചിരി'  ചിരിക്കുകയാണ് ചെയതത് !കഷ്ടം തന്നെ .
" പിള്ളാര്ക്ക് പഴേ പോലെ പേട്യൊന്നും ഇല്ല്യണ്ടായി " അന്തപ്പേട്ടൻ ഒരു സാധു ബീഡി കൊളുത്തി.
"മീശകണ്ടാല്‍ മനസ്സിലാകണ പ്രായൊന്നും ഈ ക്‍ടാങ്ങള്‍ക്ക്ക്കായിട്ട്‌ല്ല്യ അന്തപ്പേട്ടാ"
ആരോ  സമാധാനിപ്പിച്ചു.


" ഈ മീശക്കെന്താ വളം?.ഒരു അരക്കിലോ കിട്ട്വോ?.അംബൈസ തരാം." . എന്ന് ഇവന്റെ ചേട്ടൻ ഒരുത്തൻ.

" പോടാ ചെക്കാ അവിട്‌ന്ന്‌, നിന്റെ പോലെ മൂക്കിള ഒലിപ്പിച്ച്‌ നടന്നാലൊന്നും വളരണ
സാധനല്ല ഇത്‌.  കൊറച്ചു  മൊള്‍ക്‌പൊടീം, ഡി ഡി റ്റീം കൂടി തേച്ചാമതീടാ വേഗം വളരും".
******

 മൂവന്തിക്ക്  ഷാപ്പില്‍ നിന്നിറങ്ങി മുന്നിലെ  ഇടവഴിയില്‍   അന്തപ്പേട്ടന്‍ കുറച്ചുനേരം  ബാലന്‍സ് ചെയ്ത് ഒരു നില്‍പ്പ്‌ പതിവുണ്ട്‌. ആ അവസരത്തില്‍ ഇഷ്ടന്റെ മുഖത്ത് 'ചുണ്ടെലിക്കു ദേഷ്യം വന്ന പോലെ‌'എന്ന്‌  തോന്നുമാറ്‌  ആ മീശ വിറ കൊണ്ടിരുന്നു.

5 മിനിട്ടോളം നിന്നശേഷം എന്തൊക്കെയോ പിടികിട്ടിയെന്ന ഭാവേന 'ഒല്ലൂര്‍ ഡേവീസി'ലേക്ക് ഒരു പോക്കാണ്‌.
ആഴ്ച്ചയില്‍ രണ്ടു മൂന്ന് സിനിമകളെങ്കിലും ചങ്ങായി കാണാതിരിക്കില്ല.
ഒരു ദിവസം ഒരു ഞായറാഴ്ച ബോറടിച്ചിരുന്ന എന്റെ മുൻപിൽ അന്തപ്പെട്ടാൻ ഹെര്‍ക്കുലീസിൽ വന്നിറങ്ങി.
"ഇന്ന് ഏതു സിന്മ്യാ കണ്ടേ ചേട്ടാ ".

"പഴേ സിന്മ്യാണ്‌ ഇമ്മടെ വീക്‌ക്‍നെസ്സ്‌.  പഴേ സിന്മ മാത്രേ എനിക്ക് ഇഷ്ടള്ളോ . ജയനും നസീറിന്റെയും ഒന്നും ആക്ഷന്‍ സീന്‍  ഒന്നും ശര്യല്ല.. എം.ജി.ആറിന്റെ വാലില്  തൊടാന്‍പോലും പറ്റില്ല്യ ക്ടാവേ ഇപ്ലത്തേ നടന്മാക്ക്‌ " .


"അതിന്‌ എം.ജി.ആറിന്‌  വാല്‌ ഇണ്ടാര്‍ന്നോ  അന്തപ്പേട്ടാ ? ".


"*#$**£;;". 
ഒരു ദിവസം   പതിവു തെറ്റിക്കാതെ,വര്‍ഗീസിന്റെ കള്ളുഷാപ്പില്‍ ദാഹം തീർത്ത് , വഴിയില്‍  5 മിനുറ്റ്‌ ഹാള്‍ട്ട്‌ ചെയ്തതിനുശേഷം ,ജാംബവാന്‍ ഉപയോഗിച്ചിരുന്നതെന്ന്‌ നാട്ടുകാരാൽ പറയപ്പെടുന്ന തന്റെ സൈക്കിളിനടുത്തു ചെന്ന്‌ ,

" പടം തൊടങ്ങണ  നേരാവുംബ്ലക്കും എന്നെ സിനിമാ കൊട്ടായീലിക്ക് എത്തിച്ചീല്യെങ്ങീ  നിന്നെ ഞാന്‍ ചവിട്ടിക്കൂട്ടി പപ്പ്‌ട പരുവാക്കൂട്ടാ" 

എന്നു അന്തപ്പെട്ടാൻ പറഞ്ഞപ്പോഴേക്കും.., ...പറഞ്ഞാല്‍ വിശ്വസിക്കില്ല.., പാപ്പാനെ ആന പുറത്തുകേറ്റാനെന്നവണ്ണം,  പാവം ശകടം, അനുസരണയോടെ ചരിഞ്ഞ്‌ ഒരു പെഡല്‍ പൊക്കി, നിന്നു.
സീറ്റിൽ തൊട്ടു കുരിശു വരച്ചശേഷം സീറ്റിൽ കേറിയിരുന്നതിനുശേഷം , തികഞ്ഞ ഒരു അഭ്യാസിയെ പോലെ, അന്തപ്പേട്ടന്‍ തിയേറ്ററിലേക്ക്  കുതിച്ചു. തിയേറ്ററില്‍ നിന്നും " ഞാന്‍ അണയിട്ടാള്‍ അത്‌ നടത്തിവിട്ടാല്‍" എന്ന പാട്ടും പാടികൊണ്ട്‌ ,സീറ്റിനടിയില്‍ സ്പ്രിങ്ങില്ലാത്ത സൈക്കിളിലേറിയുള്ള ആ  വരവില്‍,കുതിരപ്പുറത്ത്‌ വരുന്ന എം.ജി. ആര്‍ ആണ്‌ താന്‍ എന്ന്‌ അന്തപ്പേട്ടന്‌ തോന്നിയത് ഒരു തെറ്റാണോ ?  റോഡുവക്കില്‍ എന്തോ നഷ്ടപ്പെട്ടതുപോലെ തിരഞ്ഞു കൊണ്ടിരുന്ന ശ്വാനവര്‍ഗത്തിലെ ഒരു ജൂനിയര്‍ മെമ്പര്‍, ഈ പാട്ടിലാകൃഷ്ടനായി ഒന്നു തിരിഞ്ഞു നോക്കി; അന്തപ്പേട്ടനെ.

എം.ജി.ആറിന്റെ സിനിമ കണ്ടിട്ടില്ലാതിരുന്നആ പട്ടി നിര്‍ഭാഗ്യവശാല്‍ ചിരി അടക്കാനാവാതെ ഒന്ന് കുരച്ചുപോയി.
...പക്ഷേ,അന്തപ്പേട്ടന്‍  കണ്ടതെന്താ...?! ..

....തന്റെ കുതിരയുടെ മാര്‍ഗം തടസ്സപ്പെടുത്തിക്കൊണ്ട്‌ ദാ കിടക്കുന്നു ഒരു ഭയങ്കരന്‍ മുതല...
"ഹൂം.. എന്നോടാ  കളി.."
എന്നും പറഞ്ഞ്‌അന്തപ്പേട്ടന്‍ സൈക്കിളിന്റെ കടിഞ്ഞാണ്‍ വലിച്ച്‌, ചാടിയിറങ്ങി..

"ഇനി എനിക്കെന്റെ വഴി.., നിനക്കു നിന്റെ വഴി" എന്നു പറഞ്ഞ്‌ സൈക്കിള്‍ ചാടി തുള്ളി വടക്കോട്ടു പോയപ്പോള്‍ അന്തപ്പേട്ടന്‍ പട്ടീടെ മുന്നിലോട്ടും പോകപ്പെട്ടു.

"മുതലയുമായുള്ള മല്‍പ്പിടുത്തമൊന്നും എനിക്കു പുത്തരിയല്ലെടാ".

മറുപടിയായി പട്ടി വെറുതെ ഒന്നു മുരണ്ടു.

...അന്തപ്പേട്ടന്‍ പിന്നോട്ടുപോയില്ല.., പോകില്ല..കാരണം,
വെറുംകൈ കൊണ്ട്‌ മുതലയുടെ വായ്‌ പിടിച്ചുകീറിയ
എം.ജി.ആറാണ്‌ അന്തപ്പേട്ടന്റെ മനസ്സില്‍.!..

ഒരു വ്യാഘ്രത്തെപ്പോലെ അന്തപ്പേട്ടന്‍ മുഴുനീള ഡൈവ്‌ ചെയ്തു.
ഇടം കൈ കൊണ്ട്‌ പിടിച്ചത്‌ പട്ടിയുടെ മേല്‍ത്താടിയില്‍;വലം കൈകൊണ്ട്‌ കീഴ്‌ത്താടിയിലും.

ചിരിക്കാനൊരുങ്ങിയ ആ നായകുമാരന്‍ പക്ഷെ വേദനയെടുത്തപ്പോള്‍ പ്രതിരോധിച്ചു.  10 മിനിട്ട്‌ നീണ്ടു നിന്ന സങ്കട്ടനം  മടുത്ത്, മുതലയുടെ വായ്‌ രണ്ടായികീറല്‍  വിചരിച്ചത്ര എളുപ്പമല്ല എന്നു മനസ്സിലാക്കി, "നിന്നെ പിന്നെ കണ്ടോളാടാ "എന്നും പറഞ്ഞ്‌ വിട്ടുപോരാന്‍ തുനിഞ്ഞ അന്തപ്പേട്ടനെ , ഇതിനോടകം പല്ലില്‍ വെല്‍ഡ്‌ ചെയ്യപ്പെട്ട കൈകള്‍ അതിനു സമ്മതിച്ചില്ല.

ഒരുവിധം രണ്ടിനേയും രണ്ടാക്കി മാറ്റി ഒലക്കവാസ്വേട്ടന്‍ ചോദിച്ചു.

" എന്തൂട്ടാ അന്തപ്പേട്ടാ ഈ കാണിച്ചേ ?, ആ പാവം പട്ടിടെ മെയ്ക്കട്ടുകേറണ്ട വല്ല ആവശ്യൂണ്ടാര്‍ന്നോ?. " .

" പട്ട്യായാലും, മൊതല്യായാലും ആ ശവീടെ രണ്ട്‌ പല്ല്‌ ഞാന്‍ പറിച്ചെട്ത്തിട്ട്‌ണ്ട്‌.. ദാ .." .

" അത്‌ പല്ലൊന്നല്ലടോ . തന്റെ വെരലിന്റെ കഷ്ണാണ്".


രണ്ടു  ദിവസം കഴിഞ് അന്തപ്പെട്ടന്‍  ആരാധകരോട് പറഞ്ഞു.

"ഞാന്‍ മുതലയ്ക്കിള്ള പിട്യാ പിടിച്ചെ,കൈ സ്ലിപ്പായീ, പട്ട്യാന്നു പിന്നെ അല്ലെ മനസ്സിലായത് . അപ്പൊ ഞാനാകെ അന്തം വിട്ടുപോയീടാ .അതോണ്ടണ് , അല്ലെങ്കി ഞാൻ ആ ശവീനെ ചവിട്ടിക്കൂട്ടി... ".

7.1.07

വിയ്യൂര്‍ വിശേഷങ്ങള്‍.

സാംബശിവന്റെ ഭാഷയില്‍ പറഞ്ഞാല്‍ , തൃശ്ശിവപെരൂരില്‍ നിന്ന്‌5 കിലോമീറ്റര്‍ വടക്കോട്ടു മാറി സ്ഥിതി ചെയ്യുന്ന വിയ്യുര്‍ ഗ്രാമത്തെ രണ്ടായി വിഭജിച്ചു കൊണ്ട്‌ഷൊര്‍ണൂര്‍ റോഡ്‌ തെക്കുവടക്കായി നീണ്ട്‌ കിടക്കുന്നു.

വടക്കേയറ്റത്ത്‌ ശിവക്ഷേത്രവും തെക്ക്‌ മണലാര്‍ക്കാവ്‌ ക്ഷേത്രവും ഇതിനു നടുക്കായി വിയ്യുര്‍ പള്ളിയും ഉണ്ടെങ്കിലും വടക്കെയറ്റത്തുള്ള സെന്റ്രല്‍ ജയിലാണ്‌ വിയ്യൂരിന്റെ പേര്‌ പ്രശസ്തമാക്കിയത്‌.

തൃശ്ശൂര്‍ കോര്‍പ്പറേഷനായതോടെ ഇവിടത്തെ ജനസാന്ദ്രത വളരെ വര്‍ദ്ധിച്ചിരിക്കുന്നു. ഗവ: എഞ്ചിനീയറിംഗ്‌ കോളേജ്‌,വിമല കോളേജ്‌, ആകാശവാണി, എന്നിവ തൊട്ടടുത്ത്‌ കിടക്കുന്നു. വിപുലമായ ഗ്രന്ഥസമ്പത്തുള്ള ഒരു ഗ്രാമീണ വായനശാലയും വിയ്യൂരുണ്ട്‌.
(ചുമ്മാതല്ല അഴിക്കോടും,പവനനും ഒക്കെ വിയ്യുര്‍ വാസികളായത്‌.) .

പണ്ട്‌ അര്‍ജ്ജുനന്‍ വില്ലുകുത്തി ചാടുകയുണ്ടായത്രെ.
കുത്തിയത്‌ വടക്കുന്നാഥന്‍ ക്ഷേത്രാങ്കണത്തിലും, വന്നുവീണത്‌ വിയ്യൂര്‍ ശിവക്ഷേത്രത്തിലും !.

ഈ രണ്ട്‌ സ്ഥലങ്ങളേയും തമ്മില്‍ ബന്ധിപ്പിച്‌ ഒരു ചാപം(വില്ല്) വരച്ചാല്‍ കിട്ടുന്ന ഇടമാണ്‌ വില്‍ വട്ടം- ഞങ്ങളുടെ പഞ്ചായത്ത്‌.

വില്ലൂരിയ സ്ഥലമത്രെ വില്ലൂര്‍.പിന്നെയത്‌ വിയ്യൂരായി!!.
( വന വാസകാലത്‌ പാണ്ഡവരുടെ മുഖ്യ ഹോബി ഇങ്ങനെ സ്ഥലനാമീകരണത്തിന്‌ പാത്രീഭൂതരാകുക എന്നതായിരുന്നുവത്രെ.).

ഞങ്ങള്‍ വിയ്യൂര്‍ക്കാരുടെ ദേശീയോത്സവമെന്ന്‌ മണലാര്‍ക്കാവ്‌ വേല.

തുലാമാസത്തിലെ തിരുവോണം നളിലെ പോത്തോട്ടം വേലയാഘോഷതിന്റെ നാന്ദി കുറിക്കുന്നു.പഴയ കാര്‍ഷിക സംസ്കാരത്തിന്റെ ഭാഗമായിരുന്നു ഈ ആചാരം.

ധനുമാസത്തിന്റെ അവസാനവാരത്തിലെ പറയെടുപ്പിന്റെ മേളമാണു പൂരത്തിന്റെ കേളികൊട്ട്‌. മണലാര്‍ക്കാവ്‌` വേലയെ വിയ്യൂര്‍ പൂരം എന്നും, വിയ്യൂര്‍കാവടിയെന്നും അഭിരുചിക്കനുസരിച്‌ ചിലര്‍ വിളിക്കാറുണ്ട്‌.

പത്തിലധികം അരുന്ന വിഭാഗക്കാരുടെ കാവടികളിലൊന്നിലും ബാന്റ്‌ വാദ്യം ഉണ്ടാവില്ല എന്നത്‌ പ്രത്യേകത. മത്സരാടിസ്ഥാനത്തിലല്ല കാവടി ആഘോഷിക്കുന്നത്‌.

എങ്കിലും ആരോഗ്യകരമായ ചെറിയൊരു മത്സരം ഇല്ലാതില്ല.
പൊതുവെ എല്ലാ വിഭാഗക്കാറും അച്ചടക്കം പാലിക്കുന്നു എന്നു പറയാം.

(കത്തിക്കുത്ത്‌, തൊഴുത്തില്‍ കുത്ത്‌ ഇവയൊന്നും ഇല്ല. വെള്ളമടിച്ചാല്‍ ചാലില്‍ കിടക്കണം.അല്ലാതെ അടികൂടാന്‍ പോകരുത്‌ എന്നാണ്‌ വിയ്യൂരിലെ വേലദിന മദ്യപന്മാരുടെ പോളിസി.) .

തുടരും...
Related Posts with Thumbnails