സ്വാഗതം .സുധീര്‍.

21.9.06

ഓര്‍മ്മ


'ഓര്‍മ്മ'..,

അര്‍ത്ഥവും സംഗീതവും ഉള്ള മനോഹരമായ പദം.
ഓര്‍മ്മയെ കുറിച്ചോര്‍ക്കുമ്പോള്‍ അനശ്വരനായ മലയാളത്തിന്റെ പ്രിയ കവിയുടെ (എന്‍.എന്‍.കക്കാട്‌) വാക്കുകളോര്‍മ്മയിലെത്തും..

"ചിന്ത തന്‍ കൊടുങ്കാറ്റുകുലുക്കി വീഴിപ്പൂ ത-
ന്നന്തരംഗത്തില്‍ ശാന്തിസൂനങ്ങള്‍ മൃദുലങ്ങള്‍
ആവിധം കാലത്തിന്റെകൊമ്പില്‍ നിന്നോരോ
വെള്ളിപ്പൂവുകള്‍കൊഴിയുവതോര്‍മ ചെന്നെടുക്കുന്നു."

ഉറങ്ങുന്ന മരക്കൊമ്പില്‍ നിന്നും തെറിച്ചുവീണ പറവക്കൂട്ടം പോലെ ,കവിയുടെ വാക്കുകള്‍ കാലത്തിലേക്കു വീണുപോയിരിക്കുന്നു; കാലത്തിനു സൂക്ഷിക്കാന്‍ വേണ്ടി..,

ഏകാന്തതയില്‍ ആര്‍ദ്രമായി തഴുകുന്ന ഗ്രുഹാതുരസ്മരണകളുടെ മയില്‍പ്പീലിസ്പര്‍ശം...

ഇളംകാറ്റില്‍ താഴേക്ക്‌ ഇത്തിരിചെരിഞ്ഞുവീഴുന്ന വാകപ്പൂവുകളെ പോലെ., ഭൂതകാലതിലേക്കു ചരിഞ്ഞുവീഴുന്ന സ്മരണകള്‍.

'നൊസ്റ്റാള്‍ജിയ' ഓരൊ മലയാളിയുടേയും പ്രീയപ്പെട്ട വികാരമാകുന്നതെന്തുകൊണ്ടാകും.?.

18.9.06

മേഘമല്‍ ഹാര്‍

(എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ എഴുതിയ എന്റെ ആദ്യത്തെ കവിത എന്ന നിലക്ക്‌, കുറവുകളേറെയുണ്ടെങ്കിലും, എനിക്ക്‌ പ്രീയപ്പെട്ടതാണ്‌ 'മേഘമല്‌ഹാര്‍'.എനിക്കും ഒരു കവിതയെഴുതാന്‍ പറ്റുമോ എന്ന വെല്ലുവിളിയില്‍, കണ്ണുപൊള്ളിച്ച ചില ഭൂതകാലക്കാഴ്ചകളുടെ കനലുകളൂതിയൂതി ഉള്ളുരുക്കി എഴുതിയതാണിത്‌. ബ്ലോഗിന്റെ പേരും അതാകാമെന്നു തോന്നി.)



സിമെന്റു ബഞ്ചിന്റെ നിറമുള്ള ഈ പാര്‍ക്കിനു മുന്നിലെ 
കുഴിഞ്ഞ കണ്ണുള്ള  അന്ധഗായകനു 'താന്‍സെന്റെ' സ്വരം .

 ആ കണ്ണിലെ  വയലറ്റ്‌ നിറമാണു മേഘമല്‍ ഹാര്‍ രാഗത്തിന്ന്..

നീലക്കൊടുവേലിതേടിയലയുന്ന വേനല്‍പക്ഷിയുടെ രാഗം..
മുള്ളില്‍ നെഞ്ഞമര്‍ത്തിപാടിയ കുയിലിന്റെ പെയ്തൊഴിഞ്ഞപാട്ട്
തലക്കു മീതെ മീതെ തീക്കണ്ണുമായി ഗഗനഹൃദയം ജ്വലിക്കുന്നു..,
കനലുചൊരിയുന്ന കാറ്റിനുഹരിചന്ദനഗന്ധം നഷ്ടമായതെന്ന്?


ശൂലം തറഞ്ഞ നാവുമായി പീലിക്കാവടിയണിഞ്ഞ ബാല്യം...
കണ്ണീരില്‍ക്കുതിര്‍ന്ന മയില്‍പ്പീലിക്കണ്ണുകളുമായി
തെരുവുതിണ്ണയിലുറങ്ങുന്ന കുഞ്ഞുമോഹങ്ങള്‍  ...

ഇപ്പോള്‍ ; എന്റെയീപെരുവിരല്‍ത്തുമ്പുരുകിത്തീരുമ്പൊള്‍,
മനസ്സുപകര്‍ത്താനൊരു മേഘക്കീറു തരിക,

മാരിവില്ലു കുലക്കുവാനൊരു മിന്നല്‍ക്കൊടിയും..

വറുതിയുടെ തോടു പൊട്ടിച്ച്‌ ,കരിമേഘം തകര്‍ത്ത്‌,
അനാഥസ്വപ്നത്തിലെ തോരാതാരാട്ടിന്നീണമായി,പെയ്തിറങ്ങുക

നിനക്കായി കുഴിഞ്ഞു  താണ കണ്ണുകള്‍  തടാകങ്ങള്‍ ..

9.9.06

'ബൂലോഗം'

'ബൂലോഗം'എന്ന മലയാളം ബ്ലോഗ്‌ ഉലകത്തില്‍ ഇനി ഞങ്ങളും...

നിന്‍ നിഗൂഡതയുടെ വിസ്മയതീരങ്ങളിലെന്റെ വാങ്മയമൊരുതിരയായ്‌ ചാന്‍ചാടട്ടെ

എന്റെ നാട്‌..

'എന്റെ നാട്‌..
ആറ്റുവഞ്ഞിയും നാട്ടുപുന്നയും കൈതയും നിരന്നപുഴയുടെ തീരത്തിനിപ്പുറം,
പൂചെംബാന്‍ വയലും കടന്ന്, ഇളം വെയിലിന്റെ തോളിലേറി വരുന്നകാറ്റില്‍,
പുഴയിലേക്ക്‌ ഇത്തിരി ചാഞ്ഞു വീഴുന്നകണിക്കൊന്നപ്പൂക്കള്‍..
ചുവന്നുനീണ്ട ഇത്തിള്‍പ്പൂക്കള്‍, കാട്ടുനാരകപ്പൂക്കള്‍, പുന്നപ്പൂക്കള്‍, പിന്നെ നെല്ലിമരത്തിനിപ്പുറം ആകശതിലേക്കു കൈനീട്ടിയ പാരിജാതം .
ഇലഞ്ഞിയില്‍ പടര്‍ന്ന തിപ്പലി,കാട്ടുമുല്ലപ്പൊന്തയും പാണലും, കുന്നിവള്ളിയും, മരോട്ടിയും, ചെംബഴങ്ങള്‍ തൂങ്ങുന്ന കോവലും...
പിന്നെ.. നീര്‍മരുത്‌, മലവാക..പൂങ്കുലള്‍ നിറഞ്ഞ അശോകത്തിനുതാഴെ, വള്ളിപ്പന്തലില്‍ പറ്റര്‍ന്നുകയറാന്‍ തിരക്കുകൂട്ടുന്ന വെള്ളപ്പൂക്കള്‍ വിടരുന്ന വള്ളിപ്പടര്‍പ്പുകള്‍..
പുഴയുടെ മീതെ മഴക്കാലം പെയ്യുന്നു..

ഞങ്ങള്‍


മിഴികളില്‍ നിറകതിരായി സ്‌ നേഹം ,മൊഴികളില്‍ സംഗീതമായി .
മൃദുകര സ്പര്‍ശനം പോലും, മധുരമൊരനുഭൂതിയായി.
ചിരികളില്‍ മണിനാദമായി സ്‌ നേഹം, അനുപദം ഒരു താളമായി .
കരളിന്‍ തുടിപ്പുകള്‍ പോലും ഇണക്കിളികള്‍ തന്‍ കുറുമൊഴിയായി .

ഒരു വാക്കില്‍ തേന്‍ കണമായി സ്‌ നേഹം ,ഒരു നോക്കിലുത്സവമായി .
തളിരുകള്‍ക്കിടയിലെ പൂക്കള്‍ പ്രേമലിഖിതത്തിന്‍ പൊന്‍ലിപിയായി..
കടപ്പാട്‌: 'യവനിക'യിലെ സുന്ദരമായ ഗാനം.

Related Posts with Thumbnails